Dr.A.S.Prasanth Krishnan


ഇരുൾക്കൂട്ടിൽ ചിദാനന്ദത്തിൻ
വെളിച്ചമാണെനിക്കച്ഛൻ.
രാവും പകലും നിരാമയം
വിഷാദഛവി പകരും
പാട്ടായ് നിറയുന്ന
കിളിയാണെനിക്കച്ഛൻ.
തി ര മനസ്സിളകി മറിയുമ്പോൾ
അഗാധ ഹൃത്തിന്റെ ശാന്തത
മഴപ്പെയ്ത്തിൽ
വാരിപ്പുണരുന്ന
കരൾച്ചൂടിൻ കനിവ്
ഇറവാരപ്പുഴയിൽ
തോണിയിറക്കും സൗഹൃദം
ഇലത്തുമ്പിൽ മഴത്തുള്ളികൾ
താളമിടുന്നേരം
കിളിക്കൂട്ടം ചിലച്ചാർക്കും നേരം
കണ്ണാടിത്തിണ്ണയിൽ
കാലം മെഴുകിയ
കഥകളോതിത്തന്ന
വാത്സല്യമെനിക്കച്ഛൻ
മഴവില്ലഴകിൽ
ശലഭ സ്വപ്നങ്ങൾ തന്നീണം
ചളി വരമ്പിൽ
മഴവെള്ളച്ചാലിൽ
ചിറകെട്ടുന്ന മഹാത്ഭുതം
പുന്നെൽക്കതിർ ചൂടും പാടത്ത്
ആഹ്ലാദത്തിൻ തുമ്പി
തെയ്യക്കാവിൽ
തീയിൽ വെന്ത കുരുത്തോല
കത്തിച്ച ചൂട്ട്
അരിച്ചാന്ത് വിയർപ്പിലലിയും ഗന്ധം
അരയിൽ മുറുക്കിയ തീപ്പന്തം
തെച്ചിപ്പൂവിൻ ചോപ്പ്'
വരദാനത്തിന്റെയരിമഞ്ഞൾ
വാനിലുയർത്തും മുഷ്ടിയിൽ
മഴ മേഘത്തിൻ കരുത്ത്
കനലാറാത്ത ചോന്ന മണ്ണിൽ
പ്രതിഷേധത്തിന്റെ തോറ്റം
കാറ്റൂതിക്കെടുത്തുമോർമ്മയിൽ
പുറംതിരിഞ്ഞൊറ്റയ്ക്ക്
നിൽക്കയാണച്ഛൻ
മലവാകപ്പൂക്കൾ
നിറം മങ്ങി മണ്ണിൽ
പൊഴിയുന്നതും നോക്കി
ഇടിയൊച്ച നിലച്ച വാനിൻ
നിശബ്ദത നോക്കി
മുറിബീഡിത്തുമ്പിലെരിയും
ചിതപ്പുകനെഞ്ചിൽ ചേർത്ത്
ഒറ്റയ്ക്കെവിടെയോ പോകയാണച്ഛൻ.