Shammah Visual Ministry, Karukutty. (Part of Signature Visual Media)
കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മറ്റെല്ലാവര്‍ക്കും നന്മയുടെ വഴിയെ സഞ്ചരിക്കാന്‍ ഉപകാരപ്രദമാകുന്ന വചനചിന്തകള്‍ ചുരുങ്ങിയ സമയദൈര്‍ഘ്യത്തില്‍.... പ്രകാശത്തിന്‍റെ വചനങ്ങളിലൂടെയും വിശുദ്ധരുടെ വഴികളിലൂടെയും അനുഭവ സാക്ഷ്യങ്ങളിലൂടെയും ചലച്ചിത്രാവിഷ്കാരങ്ങളിലൂടെയും Action Song കളിലൂടെയും ദൈവരാജ്യ അനുഭവത്തിലേക്ക് നിങ്ങളെ കൂട്ടികൊണ്ടുപോകുന്ന വൈദികരും സന്യാസിനികളും അല്‍മായ ശുശ്രൂഷകരും കുട്ടികളും യുവജനങ്ങളും ഒരുക്കുന്ന സ്വര്‍ഗ്ഗീയ വിരുന്ന്... കാണുക പങ്കുവയ്ക്കുക...
SVM KARUKUTTY
അനുദിനവിശുദ്ധര്‍ : ഫെബ്രുവരി 17
പരിശുദ്ധ മറിയത്തിന്റെ ഏഴ് ദാസന്മാര്‍
യേശുവിന്റെ സഹനങ്ങളേയും, മാതാവിന്റെ ഏഴ് ദുഃഖങ്ങളേയും ധ്യാനിക്കുവാനും അനുതപിക്കുന്നവര്‍ക്ക് ആത്മീയപോഷണത്തിനുള്ള ഒരു ചെറിയ സമൂഹം എന്ന നിലയില്‍ ഏഴ് മഹാന്‍മാര്‍ കൂടിയാണ് സെര്‍വിറ്റെ സഭ സ്ഥാപിച്ചത്. പതിമൂന്നാം നൂറ്റാണ്ടിലെ സംഘര്‍ഷങ്ങള്‍ നിറഞ്ഞ സാഹചര്യങ്ങള്‍ക്കിടക്ക് ദൈവം ഫ്ലോറെന്‍സിലുള്ള ഏഴ് കുലീന കുലജാതരായ വ്യക്തികളെ വിളിക്കുകയും 1233-ല്‍ അവര്‍ തമ്മില്‍ ഒരു കൂടിക്കാഴ്ച നടത്തുകയും വളരെ ഭക്തിപൂര്‍വ്വം ഒരുമിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്തു. പരിശുദ്ധ കന്യകാ മറിയം അവര്‍ക്കോരോരുത്തര്‍ക്കും പ്രത്യേകമായി പ്രത്യക്ഷപ്പെടുകയും വിശുദ്ധിയാല്‍ പൂര്‍ണ്ണമായൊരു ജീവിതം നയിക്കുവാന്‍ അവരോടു ആവശ്യപ്പെടുകയും ചെയ്തു.
തുടര്‍ന്ന്‍ തങ്ങളുടെ കുടുംബ മഹിമയും, സമ്പത്തും പരിഗണിക്കാതെ, ആഡംബര വസ്ത്രങ്ങള്‍ക്ക് പകരം ചണംകൊണ്ടുള്ള വസ്ത്രങ്ങളും ധരിച്ചു അവര്‍ ഒരു കൊച്ചു കെട്ടിടത്തിലേക്കവര്‍ താമസം മാറുവാന്‍ ഇടയായി. ഈ സഭയിലെ അംഗങ്ങളുടെ കഠിനമായ എളിമയിലൂന്നിയ ജീവിതരീതികള്‍ മൂലം ഇവരുടെ നേട്ടങ്ങള്‍ അധികമായി പുറത്ത് അറിയപ്പെട്ടില്ല. എന്നിരുന്നാലും തുടര്‍ച്ചയായ ദൗത്യങ്ങള്‍ വഴി പല മഹത്തായ നേട്ടങ്ങളും കൈവരുത്തുവാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. സങ്കടപ്പെടുന്നവരുടെ മാതാവായ പരിശുദ്ധ മറിയത്തോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിലും, അനേകരെ വിശ്വാസത്തിലേക്ക് ആനയിക്കാനും ഈ സന്യസ്ഥര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. പരിശുദ്ധ അമ്മ അവളുടെ വിശുദ്ധ ജീവിതം ആരംഭിച്ച സെപ്റ്റംബര്‍ 8ന് തന്നെയായിരുന്നു ഈ സന്യസ്ഥ സമൂഹത്തിനും തുടക്കം കുറിച്ചത്.
അധികം താമസിയാതെ അവര്‍ ഫ്ലോറെന്‍സിലെ തെരുവുകള്‍ തോറും അലഞ്ഞു ഭവനങ്ങളില്‍ ഭിക്ഷയാചിക്കുന്നതായി കാണപ്പെട്ടു. ‘പരിശുദ്ധ മറിയത്തിന്റെ ദാസന്‍മാര്‍’ എന്ന് ആ പ്രദേശത്തെ ബാലിക-ബാലന്മാര്‍ തങ്ങളെ വിളിക്കുന്നതായി അവര്‍ കേട്ടു. ഈ കുട്ടികളില്‍ അപ്പോള്‍ 5 മാസം മാത്രം പ്രായമുണ്ടായിരുന്ന വിശുദ്ധ ഫിലിപ്പ് ബെനീസിയുമുണ്ടായിരുന്നു. കാലം കടന്നു പോയപ്പോള്‍ അവര്‍ മോണ്ടെ സെനാരിയോവില്‍ പ്രാര്‍ത്ഥനയും, അനുതാപവും ധ്യാനവുമായി ഏകാന്ത വാസം നയിച്ചുപോന്നു. 1888-ല്‍ ലിയോ പതിമൂന്നാമന്‍ പാപ്പാ ഈ ഏഴ് ദൈവീക മനുഷ്യരേയും വിശുദ്ധരായി പ്രഖ്യാപിക്കുകയും, ഫെബ്രുവരി 17 നു അവരുടെ തിരുനാള്‍ ആയി അംഗീകരിക്കുകയും ചെയ്തു.
8 hours ago | [YT] | 40
View 1 reply
SVM KARUKUTTY
അനുദിനവിശുദ്ധര്‍ : ഫെബ്രുവരി 16
വിശുദ്ധ ജൂലിയാന
വിശുദ്ധയെപ്പറ്റി ഏറ്റവും പഴക്കമേറിയ ചരിത്രപരമായ രേഖ കണ്ടെത്തിയിട്ടുള്ളത് ‘മാര്‍ട്രിയോളജിയം ഹിയറോണിമിയാനം' (Martryologium Hieronymianum’ എന്ന വിവരണത്തിലാണ്. ഇതില്‍ വിശുദ്ധയുടെ ജന്മസ്ഥലമായി പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത് കാംബാനിയായിലുള്ള കുമായാണ്. വിശുദ്ധ ഗ്രിഗറിയുടെ എഴുത്ത്കളിലും ഇതേ സ്ഥലത്തെ പറ്റിയുള്ള പരാമര്‍ശം കാണാന്‍ സാധിക്കും. നേപ്പിള്‍സിലും, സമീപ പ്രദേശങ്ങളിലും വിശുദ്ധ ജൂലിയാനയെ പ്രത്യേകമായി വണങ്ങി വരുന്നു എന്നത് ഇതിനെ സാക്ഷ്യപ്പെടുത്തുന്നു. ജാനുവാരിയ എന്ന് പേരായ ഒരു സ്ത്രീ തന്റെ ഭൂമിയില്‍ ഒരു ദേവാലയം പണികഴിപ്പിച്ചു. ഇതിന്റെ അഭിഷേകത്തിനായി സിസ്റ്റര്‍ സെവേരിനസിന്റേയും വിശുദ്ധ ജൂലിയാനയുടേയും തിരുശേഷിപ്പുകള്‍ അവിടെ കൊണ്ടുവരണമെന്ന് അവര്‍ ആഗ്രഹിച്ചു. ഇത് മനസ്സിലാക്കിയ വിശുദ്ധ ഗ്രിഗറി 'ജാനുവാരിയയുടെ ആഗ്രഹം കഴിയുമെങ്കില്‍ സാധിച്ചു കൊടുക്കുക'എന്ന് ആവശ്യപ്പെട്ടു നേപ്പിള്‍സിലെ മെത്രാനായിരുന്ന ഫോര്‍റ്റുനാറ്റസിന് കത്തെഴുതി എന്നു പറയപ്പെടുന്നു. ലാറ്റിന്‍ സഭകളും, ഗ്രീക്ക് സഭകളും അവരുടെ വിശുദ്ധരുടെ പട്ടികയില്‍ ഈ വിശുദ്ധയേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബെഡെ എന്ന രക്തസാക്ഷി തന്റെ രക്തസാക്ഷിത്വ വിവരണ പട്ടികയില്‍ വിശുദ്ധ ജൂലിയാനയുടെ പ്രവര്‍ത്തികളെ കുറിച്ച് വിവരിച്ചിരിക്കുന്നത് പൂര്‍ണ്ണമായും ഐതീഹ്യങ്ങളെ ആസ്പദമാക്കിയാണ്. ഇതില്‍ വിവരിച്ചിരിക്കുന്നതനുസരിച്ച് നിക്കോമെദിയായില്‍ ആയിരുന്നു വിശുദ്ധ ജൂലിയാന ജീവിച്ചിരുന്നത്. സെനറ്റര്‍ ആയിരുന്ന എലിയൂസിസുമായി വിശുദ്ധയുടെ വിവാഹം നിശ്ചയിക്കപ്പെട്ടിരുന്നു. അവളുടെ പിതാവായ ആഫ്രിക്കാനസ് ഒരു അവിശ്വാസിയും ക്രിസ്ത്യാനികളേ എതിര്‍ത്തിരിന്ന ഒരാളായിരുന്നു.
മാക്സിമിയാനൂസ് ചക്രവര്‍ത്തിയുടെ മതപീഡനത്തില്‍ നിരവധി പീഡനങ്ങള്‍ക്കൊടുവില്‍ വിശുദ്ധയേയും ശിരച്ചേദം ചെയ്തു കൊലപ്പെടുത്തി. തുടര്‍ന്ന്‍ സെഫോണിയ എന്ന് പേരായ ഒരു രാജ്ഞി നിക്കോമെദിയ വഴി വരികയും വിശുദ്ധയുടെ ഭൗതീകശരീരം ഇറ്റലിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. അവിടെ കാംബാനിയായില്‍ അടക്കം ചെയ്യുകയും ചെയ്തു. രക്തസാക്ഷിയായ ജൂലിയാനയെ, കുമായെയിലെ വിശുദ്ധ ജൂലിയാനയായി കരുതികൊണ്ട് നിക്കോമെദിയായില്‍ വണങ്ങുന്നത് പരക്കെ വ്യാപിക്കപ്പെട്ടതാണ്. പ്രത്യേകിച്ച് നെതര്‍ലന്‍ഡ് ഈ വിശുദ്ധയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ഒരു രാജ്യമാണ്.
പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അവളുടെ ഭൗതീകാവശിഷ്ടങ്ങള്‍ നേപ്പിള്‍സിലേക്ക് മാറ്റി. ലാറ്റിന്‍ സഭയില്‍ ഫെബ്രുവരി 16 നും ഗ്രീക്ക് സഭയില്‍ ഡിസംബര്‍ 21നു മാണ് വിശുദ്ധയുടെ തിരുനാള്‍ ആഘോഷിക്കുന്നത്'. അവളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിവരണങ്ങളില്‍ സാത്താനുമായുള്ള അവളുടെ പോരാട്ടങ്ങളെ കുറിച്ചും വിവരിച്ചിരിക്കുന്നു. ചിറകുകളുള്ള പിശാചിനെ ചങ്ങലകൊണ്ട് ബന്ധനസ്ഥനാക്കി നിയന്ത്രിച്ചുകൊണ്ടിരിക്കുന്നവളായിട്ടാണ് മിക്ക ചിത്രകാരന്മാരും വിശുദ്ധയെ ചിത്രീകരിച്ചിട്ടുള്ളത്.
1 day ago | [YT] | 230
View 1 reply
SVM KARUKUTTY
അനുദിനവിശുദ്ധര്‍ : ഫെബ്രുവരി 15
വിശുദ്ധന്മാരായ ഫൌസ്റ്റീനസും, ജോവിറ്റയും
ഉന്നത കുലജാതരായ വിശുദ്ധ ഫൌസ്റ്റീനസും, വിശുദ്ധ ജോവിറ്റയും സഹോദരന്‍മാരായിരുന്നു. കൂടാതെ ക്രിസ്തീയ വിശ്വാസത്തെ പറ്റി അഗാധമായ പാണ്ഡിത്യം ഉള്ളവര്‍ കൂടിയായിരിന്നു അവര്‍. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ മതപീഡന കാലത്ത് യാതൊരു ഭയവും കൂടാതെ, ലൊമ്പാര്‍ഡിയിലെ ബ്രെസ്സിക്കാ പട്ടണത്തില്‍ ഈ വിശുദ്ധന്‍മാര്‍ ക്രിസ്തുമതം പ്രചരിപ്പിച്ചു പോന്നു. ക്രിസ്തുമതത്തോടുള്ള അവരുടെ ആവേശം അവിശ്വാസികളുടേയും വിഗ്രഹാരാധകരുടേയും ശത്രുത ക്ഷണിച്ചു വരുത്തി.
ഫൌസ്റ്റീനസ് ഒരു പുരോഹിതനും, ജോവിറ്റ ഒരു ശെമ്മാച്ചനും ആയിരുന്നു. സധൈര്യത്തോടെ അവര്‍ സമീപ പ്രദേശങ്ങളില്‍ തങ്ങളുടെ വിശ്വാസം പ്രചരിപ്പിച്ചു പോന്നു. ഇതറിഞ്ഞ കടുത്ത വിഗ്രഹാരാധകനും അധികാരിയുമായിരുന്ന ജൂലിയന്‍ അവരെ ബന്ധനസ്ഥരാക്കുകയും, അവരോടു സൂര്യനെ ആരാധിക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ വിശുദ്ധന്‍മാരാകട്ടെ ധൈര്യപൂര്‍വ്വം ലോകത്തിനു വെളിച്ചം നല്‍കുവാനായി സൂര്യനെ സൃഷ്ടിച്ച, ജീവിച്ചിരിക്കുന്ന ദൈവത്തിലാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നറിയിച്ചു. അവര്‍ക്ക് മുന്‍പിലുണ്ടായിരുന്ന പ്രതിമ മനോഹരവും സ്വര്‍ണ്ണനിറമുള്ള പ്രകാശ രശ്മികളാല്‍ വലയം ചെയ്യപ്പെട്ടതുമായിരുന്നു. ആ പ്രതിമയില്‍ നോക്കി വിശുദ്ധ ജോവിറ്റ ഉറക്കെ പറഞ്ഞു: “സൂര്യന്റെ സൃഷ്ടാവും സ്വര്‍ഗ്ഗത്തില്‍ സ്ഥാനീയനായ ദൈവത്തിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. യാതൊന്നിനും കൊള്ളില്ലാത്ത ഈ പ്രതിമ അവനെ ആരാധിക്കുന്നവരുടെ മുന്‍പില്‍ വെച്ച് അവരെ ലജ്ജിപ്പിച്ചുകൊണ്ട് കറുത്തനിറമുള്ളതായി തീരട്ടെ!” അദ്ദേഹം ഇങ്ങനെ പറഞ്ഞു നിര്‍ത്തിയ ഉടന്‍തന്നെ ആ പ്രതിമ കറുത്തനിറമുള്ളതായി മാറി. തുടര്‍ന്ന്‍ ചക്രവര്‍ത്തി ആ പ്രതിമ തുടച്ച് വൃത്തിയാക്കുവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പുരോഹിതന്‍ അതിനെ സ്പര്‍ശിച്ച മാത്രയില്‍ തന്നെ അത് വെറും ചാരമായി നിലത്ത് വീണു ചിതറി.
ആ രണ്ടു സഹോദരന്‍മാരേയും വിശന്നു വലഞ്ഞ സിംഹങ്ങള്‍ക്ക് എറിഞ്ഞു കൊടുക്കുവാന്‍ വേണ്ടി ചുറ്റും മതിലോടു കൂടിയതും ഇരിപ്പിടങ്ങളുള്ളതുമായ ആംഫി തിയറ്ററിലേക്ക് കൊണ്ടുപോയി. അവിടെ യാതൊരു ഭക്ഷണവും കൊടുക്കാതെ ഒരു ഇരുണ്ട മുറിയില്‍ അവരെ അടച്ചു. പക്ഷെ മാലാഖമാര്‍ പുതിയ പോരാട്ടങ്ങള്‍ക്കായുള്ള ശക്തിയും, ഊര്‍ജ്ജവും, സന്തോഷവും അവര്‍ക്ക് നല്‍കി. തന്മൂലം വലിയ അഗ്നിജ്വാല അവരെ ബഹുമാനിച്ചു. ഇതിനു സാക്ഷ്യം വഹിച്ച നിരവധി ആളുകള്‍ ക്രിസ്ത്യാനികളായി മതപരിവര്‍ത്തനം നടത്തി. അവസാനം യാതൊരു ഗത്യന്തരവുമില്ലാതെ ചക്രവര്‍ത്തി അവരെ ശിരച്ചേദം ചെയ്യുവാന്‍ തീരുമാനിച്ചു.
അവര്‍ തറയില്‍ മുട്ടുകുത്തി നിന്ന് തലകുനിച്ചുകൊണ്ട് തങ്ങളുടെ രക്തസാക്ഷിത്വം ഏറ്റു വാങ്ങി. ബ്രെസ്സിക്കാ നഗരം ഈ വിശുദ്ധന്‍മാരെ തങ്ങളുടെ മാധ്യസ്ഥ വിശുദ്ധരായി ആദരിച്ചുവരികയും, ഈ വിശുദ്ധന്‍മാരുടെ ഭൗതീകാവശിഷ്ടങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുന്നു. മാത്രമല്ല ഈ വിശുദ്ധരുടെ നാമധേയത്തില്‍ വളരെ പുരാതനമായൊരു ദേവാലയവും അവിടെ ഉണ്ട്.
2 days ago | [YT] | 207
View 2 replies
SVM KARUKUTTY
അനുദിനവിശുദ്ധര്‍ : ഫെബ്രുവരി 14
വിശുദ്ധ വാലെന്റൈൻ
ക്ളോഡിയന്‍ ചക്രവര്‍ത്തിയുടെ മതപീഡനകാലത്ത് വിശുദ്ധ മാരിയൂസിനൊപ്പം രക്തസാക്ഷികളായ ക്രിസ്ത്യാനികളെ സഹായിച്ചിരുന്ന വിശുദ്ധനായിരിന്നു വാലെന്റൈന്‍. ക്രിസ്ത്യാനികളെ സഹായിക്കുന്നത് നിരോധിക്കുവാനുള്ള തന്റെ ഉത്തരവിന്‍റെ അനുബന്ധമായും, സൈനീക ശക്തി വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടേയും ക്ളോഡിയസ് ചക്രവര്‍ത്തി വിവാഹം നിരോധിച്ചുകൊണ്ടുള്ള ഒരുത്തരവിറക്കി. 'അവിവാഹിതനായവന്‍ വിവാഹിതനേക്കാള്‍ ഒരു നല്ല പടയാളിയായിരിക്കും' എന്ന വിശ്വാസത്താല്‍ അദ്ദേഹം യുവാക്കളെ വിവാഹത്തില്‍ നിന്നും പിന്തിരിപ്പിച്ചു. എന്നാല്‍ വിശുദ്ധ വാലെന്റൈന്‍ ഈ ഉത്തരവിനെ വെല്ലുവിളിക്കുകയും, പരസ്പരം സ്നേഹിക്കുന്ന യുവാക്കളേയും യുവതികളേയും രഹസ്യമായി തന്റെ അടുക്കല്‍ വിളിച്ചു വരുത്തി അവരെ വിവാഹമെന്ന കൂദാശ വഴി ഒന്നാക്കുകയും ചെയ്തു. എന്നാല്‍ ഒടുവില്‍ ചക്രവര്‍ത്തി ഇത് കണ്ടുപിടിച്ചു.
അധികം വൈകാതെ തന്നെ വിശുദ്ധനെ ബന്ധനസ്ഥനാക്കി തന്റെ മുന്‍പില്‍ കൊണ്ടുവരുവാന്‍ ചക്രവര്‍ത്തി കല്‍പ്പിച്ചു. എന്നാല്‍ ആ ചെറുപ്പക്കാരനായ പുരോഹിതനില്‍ ചക്രവര്‍ത്തി ഏറെ ആകര്‍ഷിക്കപ്പെട്ടിരിന്നു. അതിനാല്‍ വിശുദ്ധനെ വധിക്കുന്നതിന് പകരം റോമന്‍ വിഗ്രഹാരാധനാ സമ്പ്രദായത്തിലേക്ക് വിശുദ്ധനെ പരിവര്‍ത്തനം ചെയ്യുവാനാണ് ചക്രവര്‍ത്തി ശ്രമിച്ചത്. എന്നാല്‍ വിശുദ്ധ വാലെന്റൈന്‍ ക്രിസ്തുവിലുള്ള തന്റെ വിശ്വാസത്തില്‍ അടിയുറച്ച് നില്‍ക്കുകയും, ചക്രവര്‍ത്തിയെ ക്രിസ്തുവിലേക്ക് അടുപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഈ പ്രവര്‍ത്തിയില്‍ കുപിതനായ ചക്രവര്‍ത്തി വിശുദ്ധനെ വധിക്കുവാന്‍ ഉത്തരവിറക്കി.
വിശുദ്ധന്‍ തടവറയിലായിരിക്കുമ്പോള്‍ കാരാഗ്രഹ സൂക്ഷിപ്പുകാരനായ അസ്റ്റേരിയൂസും, അദ്ദേഹത്തിന്റെ അന്ധയായ മകളും അദ്ദേഹത്തോട് അനുകമ്പ കാണിച്ചിരിന്നു. അസ്റ്റേരിയൂസിന്റെ മകള്‍ വിശുദ്ധന് ദിവസവും ഭക്ഷണവും, സന്ദേശങ്ങളും കൊണ്ടു വന്നു പോന്നു. അവര്‍ തമ്മില്‍ ഊഷ്മളമായ ഒരു സുഹൃത്ബന്ധം ഉടലെടുത്തു. തന്റെ കാരാഗൃഹ വാസത്തിന്റെ അവസാനത്തോടെ വിശുദ്ധന് അവരെ രണ്ടുപേരേയും ക്രിസ്തുവിലേക്ക് അടുപ്പിക്കാന്‍ കഴിഞ്ഞു. ഐതീഹ്യമനുസരിച്ച് വിശുദ്ധന്‍ കാരാഗ്രഹ സൂക്ഷിപ്പുകാരന്റെ മകളുടെ കാഴ്ചശക്തി അത്ഭുതകരമായി തിരിച്ചു നല്‍കി എന്നും പറയപ്പെടുന്നു.
വിശുദ്ധന്‍ കൊല്ലപ്പെടുന്നതിനു തലേദിവസം രാത്രിയില്‍ വിശുദ്ധന്‍ ആ പെണ്‍കുട്ടിക്ക് ഒരു വിടവാങ്ങല്‍ സന്ദേശം കുറിക്കുകയും അതിനു കീഴെ “നിന്റെ വാലെന്റൈനില്‍ നിന്നും (From your Valentine)” എന്ന് ഒപ്പിടുകയും ചെയ്തു. കാലങ്ങളെ അതിജീവിച്ച് ഇന്നും പ്രചാരത്തില്‍ നില്‍ക്കുന്ന ഒരു വാക്യമാണ് ഇത്. അത്ഭുതകരമായ നിരവധി രോഗശാന്തിയും, ധര്‍മ്മോപദേശങ്ങളും അനേകര്‍ക്ക് നല്‍കിയതിനു ശേഷം, സീസറിനു കീഴില്‍ മര്‍ദ്ദനങ്ങള്‍ക്ക് വിധേയമാകുകയും ഒടുവില്‍ തലയറുത്ത് കൊല്ലപ്പെടുകയും ചെയ്തു. AD 273 ഫെബ്രുവരി 14 നായിരിന്നു അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം.
അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്ന ദേവാലയം നാലാം നൂറ്റാണ്ടു മുതലേ പ്രസിദ്ധിയാര്‍ജിച്ചിരിന്നു. തീര്‍ത്ഥാടകര്‍ വിശുദ്ധ നഗരിയിലേക്ക് പ്രവേശിക്കുമ്പോള്‍ ആദ്യം സന്ദര്‍ശിക്കുന്ന സ്മാരകം ഇതാണ്. വിശുദ്ധ വാലെന്റൈന്‍ സുഹൃത്ബന്ധത്തിന്റെ ആഗോള അടയാളമായി മാറിയിരിക്കുന്നു. അതിനുദാഹരണമാണ് വിശുദ്ധന്‍ കൊല്ലപ്പെട്ടതിന്റെ എല്ലാ വാര്‍ഷികത്തിലും (സെന്റ് വാലെന്റൈന്‍സ് ദിനം) കമിതാക്കള്‍ പരസ്പരം സ്നേഹം കൈമാറുന്ന പതിവ്. വിവാഹ നിശ്ചയം കഴിഞ്ഞ വധൂവരന്‍മാരുടെ മധ്യസ്ഥന്‍ കൂടിയാണ് വിശുദ്ധ വാലെന്റൈന്‍.
3 days ago | [YT] | 252
View 4 replies
SVM KARUKUTTY
അനുദിനവിശുദ്ധര്‍ : ഫെബ്രുവരി 13
വിശുദ്ധ കാതറിന്‍ ഡി റിസ്സി
1522-ല്‍ പീറ്റര്‍ ഡെ റിസ്സി-കാതറീന്‍ ബോണ്‍സാ ദമ്പതികള്‍ക്ക് കാതറിന്‍ ഡെ റിസ്സി ജനിച്ചു. അലെക്സാണ്ട്രിന എന്നായിരുന്ന അവളുടെ മാമോദീസ പേര്, എന്നാല്‍ സന്യാസവൃതം സ്വീകരിച്ചപ്പോള്‍ അവള്‍ കാതറീന്‍ എന്ന നാമം സ്വീകരിച്ചു. വിശുദ്ധയുടെ ചെറുപ്പത്തില്‍ തന്നെ അവള്‍ക്ക് അവളുടെ അമ്മയെ നഷ്ടപ്പെട്ടു, അതീവ ദൈവഭക്തയായിരുന്ന അവളുടെ അമ്മൂമ്മ വഴിയാണ് അവള്‍ നന്മയില്‍ വളര്‍ന്നു വന്നത്. അവള്‍ക്ക് 6നും 7നും ഇടക്ക് വയസ്സ് പ്രായമായപ്പോള്‍, അവളുടെ പിതാവ് അവളെ ഫ്ലോറെന്‍സിന്റെ നഗരകവാടത്തിനടുത്തുള്ള മോണ്ടിസെല്ലി കന്യാസ്ത്രീമഠത്തില്‍ ചേര്‍ത്തു, അവളുടെ അമ്മായിയായിരുന്ന ലൂയിസാ ഡെ റിസ്സി അവിടത്തെ ഒരു കന്യാസ്ത്രീയായിരുന്നു. അവളെ സംബന്ധിച്ചിടത്തോളം നഗരത്തിന്റെ ബഹളങ്ങളില്‍ നിന്നും അകന്ന്‍ നില്‍ക്കുന്ന ഈ സ്ഥലം ഒരു സ്വര്‍ഗ്ഗമായിരുന്നു. യാതൊരുവിധ ശല്ല്യമോ ബുദ്ധിമുട്ടോ കൂടാതെ ഇവിടെ അവള്‍ ദൈവത്തെ സേവിച്ചു പോന്നു.
കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അവളുടെ പിതാവ് അവളെ സ്വന്തം ഭവനത്തിലേക്ക് തിരികെ കൊണ്ടുവന്നു. സ്വന്തം ഭവനത്തിലും അവള്‍ തന്റെ പതിവ് പ്രാര്‍ത്ഥനകളും ഭക്തിപരമായ ജീവിത രീതിയും തുടര്‍ന്നു. പക്ഷെ അവിടത്തെ സുഖലോലുപതയും മറ്റ് തടസ്സങ്ങളും ഒഴിവാക്കാനാവാത്തതായിരുന്നു. അതിനാല്‍ അവള്‍ തന്റെ പതിനാലാമത്തെ വയസ്സില്‍ വളരെ ബുദ്ധിമുട്ടുകള്‍ സഹിച്ച് തന്റെ പിതാവിന്റെ അനുവാദം നേടിയതിനു ശേഷം 1535-ല്‍ ടസ്ക്കാനിയിലെ പ്രാറ്റിലുള്ള ഡോമിനിക്കനെസ്സെസ് കന്യാസ്ത്രീമഠത്തില്‍ ചേര്‍ന്ന് സന്യാസ ശിരോവസ്ത്രം സ്വീകരിച്ചു. അവളുടെ അമ്മാവനായിരുന്ന ഫാ. തിമോത്തി ഡി റിസ്സിയായിരുന്നു അവിടത്തെ ഡയറക്ടര്‍.
ദൈവം തന്റെ കരുണയുള്ള പദ്ധതികളാല്‍ തന്റെ മണവാട്ടിയായി തിരഞ്ഞെടുത്തു. കഠിനമായ പരീക്ഷണങ്ങളിലൂടെ അവള്‍ കടന്നുപോയി. രണ്ടു വര്‍ഷക്കാലത്തോളം അവള്‍ മാരകമായ രോഗം മൂലം വിവരിക്കാനാവാത്തവിധത്തിലുള്ള വേദന സഹിച്ചു, ഇതിന്റെ ശമനത്തിനായി ചെയ്ത മരുന്നുകളെല്ലാം വേദന വര്‍ദ്ധിപ്പിക്കുവാനേ ഉപകരിച്ചുള്ളു. ഈ സഹനങ്ങളെ അവളുടെ ഉള്ളിലുള്ള നന്മകളേ പവിത്രീകരിക്കുകയും, അവയെ സന്തോഷപൂര്‍വ്വം സഹിച്ചുകൊണ്ട് യേശുവിനോടുള്ള സ്നേഹത്തില്‍ അവള്‍ ആനന്ദം കണ്ടെത്തുകയും ചെയ്തു.
അത്ഭുതകരമായ വിധത്തില്‍ അവളുടെ ആരോഗ്യം വീണ്ടെടുത്തതിനു ശേഷം വിനയത്തിനും, അനുസരണക്കും യോജിച്ച വിധത്തിലുള്ള കഠിനമായ സന്യാസജീവിതത്തിലൂടെ അനുതാപം നിറഞ്ഞ ജീവിതത്തില്‍ മുന്നേറുവാനും, പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുവാനും അവള്‍ പഠിച്ചു. ആഴ്ചയില്‍ മൂന്നും നാലും ദിവസങ്ങള്‍ വെറും വെള്ളവും അപ്പവും മാത്രം ഭക്ഷിച്ചു കൊണ്ടവള്‍ ഉപവസിച്ചു. ചില അവസരങ്ങളില്‍ അവള്‍ ഒന്നും തന്നെ ഭക്ഷിക്കാറില്ലായിരുന്നു. മാത്രമല്ല കഠിനമായ അച്ചടക്കവും, കൂര്‍ത്ത ഇരുമ്പ് ചങ്ങല തന്റെ ചര്‍മ്മത്തിന് മുകളില്‍ ധരിച്ചുകൊണ്ട് അവള്‍ തന്റെ ശരീരത്തേയും സഹനം വഴി ശുദ്ധീകരിച്ചു.
അവളുടെ അനുസരണയും, എളിമയും, ദയയും അവളുടെ അനുതാപത്തിന്റെ പ്രസരിപ്പിനേക്കാള്‍ ഉന്നതിയിലായിരുന്നു. ഭിന്നതയുടേയോ, ആത്മപ്രശംസയുടേയോ ചെറിയ നിഴല്‍പോലും അവളെ വാക്കുകളില്‍ ആര്‍ക്കും അനുഭവപ്പെടാറില്ലായിരിന്നു. എപ്പോഴും മറ്റുള്ളവരില്‍ നിന്നും ഒഴിഞ്ഞുമാറി ജീവിക്കുവാനായിരുന്നു അവളുടെ ഇഷ്ടം. ആദിപിതാവായ ആദത്തിന്റെ ഹൃദയത്തെ കീഴടക്കിയിരുന്ന ദൂഷണം, പാപം, സ്വാര്‍ത്ഥത തുടങ്ങിയ വികാരങ്ങളുടെ മേല്‍ വിജയം വരിക്കുവാന്‍ വിശുദ്ധക്ക് കഴിഞ്ഞിരുന്നു. പക്ഷെ ഈ തന്റെ മേലുള്ള ഈ വിജയവും, വികാരങ്ങളുടെ ശുദ്ധീകരണവും പരിപൂര്‍ണ്ണമാവണമെങ്കില്‍ പ്രാര്‍ത്ഥനയോടുള്ള തീക്ഷ്ണത അത്യാവശ്യമാണെന്ന് അവള്‍ തിരിച്ചെറിഞ്ഞു.
ദൈവത്തിനു ഏറ്റവും പ്രിയങ്കരമായ നന്മപ്രവര്‍ത്തികള്‍ ചെയ്യുവാനുള്ള ഒരവസരവും അവള്‍ ഒഴിവാക്കിയിരുന്നില്ല. തിന്മയുടേതായ എല്ലാ പ്രലോഭനങ്ങളെയും അവള്‍ ശക്തമായി പ്രതിരോധിച്ചിരുന്നു. പ്രാര്‍ത്ഥനയും, ധ്യാനവും, അനുതാപവും തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ ദൈവം അവളുടെ ആത്മാവില്‍ സ്വര്‍ഗ്ഗീയ സത്യങ്ങളുടെ ഉന്നതമായ ആശയങ്ങള്‍ മുദ്രകുത്തി. എല്ലാം ദൈവത്തിനു സമര്‍പ്പിക്കുവാനുള്ള ശക്തമായി ജ്വലിക്കുന്ന ആഗ്രഹവും, ക്രിസ്തുവിനു വേണ്ടി സഹനങ്ങളോടും, ദാരിദ്ര്യത്തോടുമുള്ള സ്നേഹവും വിശുദ്ധയില്‍ കാണാമായിരുന്നു.
വളരെ ചെറുപ്പത്തില്‍ തന്നെ കാതറിന്‍, മഠത്തില്‍ സന്യാസിനീ വൃതം സ്വീകരിക്കുവാന്‍ തയ്യാറെടുക്കുന്നവരുടെ മേല്‍നോട്ടക്കാരിയായി, പിന്നീട് സഹ-ആശ്രമാധിപയുമായി. അവള്‍ക്ക് 25 വയസ്സായപ്പോള്‍ ആ മഠത്തിലെ മുഖ്യാധിപയുമായി തീര്‍ന്നു. അവളുടെ അസാധാരണമായ ദിവ്യത്വത്തിന്റേയും, വിവേകത്തിന്റേയും കീര്‍ത്തി മൂലം മെത്രാന്‍മാര്‍, രാജകുമാരന്‍മാര്‍, കര്‍ദ്ദിനാള്‍മാര്‍ തുടങ്ങിയവരുള്‍പ്പെടെ നിരവധി ആളുകള്‍ അവളെ സന്ദര്‍ശിക്കുവാന്‍ കാരണമായി. സന്ദര്‍ശകരില്‍ പ്രമുഖരായ സെര്‍വിനി, മെദീസിയിലെ അലെക്സാണ്ടര്‍, അള്‍ഡോബ്രാണ്ടിനി തുടങ്ങിയവരും ഉള്‍പ്പെടുന്നു.
വിശുദ്ധ ഓസ്റ്റിനെ ഈജിപ്തിലെ വിശുദ്ധ ജോണുമായി ബന്ധപ്പെടുത്തിയത് പോലെ എന്തോ ഒന്ന് വിശുദ്ധ ഫിലിപ്പ് നേരിയേയും വിശുദ്ധ കാതറീന്‍ റിസ്സിയേയും ബന്ധപ്പെടുത്തി. നിരവധി കത്തുകളിലൂടെ പരസ്പരം അറിഞ്ഞ ഇവര്‍ തമ്മില്‍ കാണണമെന്ന ആഗ്രഹവുമായി ഇരിക്കുമ്പോള്‍, റോമില്‍ തടവിലായ വിശുദ്ധ ഫിലിപ്പ് നേരി ഒരു ദര്‍ശനത്തില്‍ വിശുദ്ധ കാതറീനെ കണ്ടു. കുറെ നേരം അവര്‍ പരസ്പരം സംസാരിച്ചു.
താന്‍ റോമില്‍ തടവിലായിരിക്കുമ്പോള്‍ കാതറീന്‍ ഡെ റിസ്സി തനിക്ക് ഒരു ദര്‍ശനത്തില്‍ പ്രത്യക്ഷപ്പെട്ടു എന്ന് വിശുദ്ധ ഫിലിപ്പ് നേരി തന്നെ പിന്നീട് പ്രഖ്യാപിച്ചിട്ടുണ്ട്. വിശുദ്ധ ഫിലിപ്പിന്റെ ജീവിതത്തെകുറിച്ചുള്ള തന്റെ ഗ്രന്ഥത്തില്‍ ബാസ്സിയും ഇക്കാര്യം പരാമര്‍ശിച്ചിട്ടുണ്ട്. ഫിലിപ്പ് നേരിയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിനു വേണ്ടിയുള്ള തന്റെ ഔദ്യോഗിക രേഖയില്‍ ഗ്രിഗറി പതിനഞ്ചാമന്‍ പാപ്പ, വിശുദ്ധ ഫിലിപ്പ് നേരി റോമില്‍ താമസിക്കുന്ന കാലത്ത്, ടസ്ക്കാനിയിലെ പ്രാറ്റിലുള്ള കാതറീന്‍ റിസ്സി എന്ന കന്യകാ സ്ത്രീയുമായി ഒരുപാടു നേരം ദര്‍ശനത്തില്‍ സംസാരിച്ചിരുന്നുവെന്നു രേഖപ്പെടുത്തിയിരിക്കുന്നു.
ഏറ്റവും മനോഹരമായത് യേശുവിന്റെ ജീവിതത്തേയും സഹനങ്ങളെയും കുറിച്ചുള്ള വിശുദ്ധയുടെ ധ്യാനമാണ്. ഇത് വിശുദ്ധയുടെ നിത്യേനയുള്ള ഒരു പ്രവര്‍ത്തിയായിരുന്നു, എല്ലാ ആഴ്ചകളിലേയും വ്യാഴാഴ്‌ച ഉച്ചമുതല്‍ വെള്ളിയാഴ്ച മൂന്നുമണിവരെ അവള്‍ വളരെ ഏകാഗ്രതയോടെ ധ്യാനിച്ചു പോന്നു. നീണ്ടകാലം രോഗശയ്യയിലായതിനു ശേഷം തന്റെ 67-മത്തെ വയസ്സില്‍ 1589 ഫെബ്രുവരി 2ന് പരിശുദ്ധ ദൈവമാതാവിന്റെ ശുദ്ധീകരണ തിരുനാള്‍ ദിവസം അവള്‍ നിത്യാനന്ദത്തിലേക്ക് പ്രവേശിച്ചു. 1732-ല്‍ ക്ലമന്റ് പന്ത്രണ്ടാമന്‍ പാപ്പാ കാതറീന്‍ ഡെ റിസ്സിയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു, പിന്നീട് 1746-ല്‍ ബെനഡിക്ട് പതിനാലാമന്‍ പാപ്പാ അവളെ വിശുദ്ധയായി പ്രഖ്യാപിക്കുകയും ചെയ്തു. ഫെബ്രുവരി 13നാണ് ഈ വിശുദ്ധയുടേ തിരുനാള്‍ ആഘോഷിക്കുന്നത്.
വിശുദ്ധ കാതറീന്റെ ദിവ്യത്വത്തെകുറിച്ചുള്ള ആദ്യകാല സാക്ഷിപത്രങ്ങള്‍ തികച്ചും വിസ്മയിപ്പിക്കുന്നതാണ്. അവളെ അടുത്തറിയുമായിരുന്ന ഒരു ഡൊമിനിക്കന്‍ വൈദികനായിരിന്ന ഫാ. സെറാഫിന്‍ റാസ്സിയായിരുന്നു അവളുടെ ജീവചരിത്രം രചിച്ചത്. 1594-ല്‍ ലുക്കായില്‍ വെച്ചാണ് ഇത് അച്ചടിച്ചത്, ഇക്കാരണങ്ങളാല്‍ ഇത് തികച്ചും വിശ്വാസയോഗ്യമാണ്. വിശുദ്ധയുടേയും, ഉര്‍ബീനോ പ്രഭ്വിയുടേയും കുമ്പസാരകനായിരുന്ന ഫാ. ഫിലിപ്പ് ഗുയിഡിയും വിശുദ്ധയുടെ ഒരു ജീവചരിത്രം തയ്യാറാക്കുകയും, 1622-ല്‍ ആച്ചടിക്കുകയും ചെയ്തു. ഫാ. മൈക്കേല്‍ പിയോ, ജോണ്‍ ലോപ്പസ് എന്നിവരും വിശുദ്ധയുടെ ജീവിതത്തെകുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.
4 days ago | [YT] | 280
View 1 reply
SVM KARUKUTTY
അനുദിനവിശുദ്ധര്‍ : ഫെബ്രുവരി 12
അനിയാനയിലെ വിശുദ്ധ ബനഡിക്ട്
ഫ്രാന്‍സിലെ ലാന്‍ഗൂഡോക്കില്‍ 750-ലാണ് വിശുദ്ധ ബെനഡിക്ട് ജനിച്ചത്. മാഗ്യുലോണിലെ ഗവര്‍ണര്‍ ആയിരുന്ന വിസിഗോത്ത് ഐഗള്‍ഫിന്റെ മകനായിരുന്നു ബനഡിക്ട്. ആദ്യകാലങ്ങളില്‍ വിറ്റിസ എന്നാണ് അദ്ദേഹത്തെ വിളിച്ചിരിന്നത്. പെപിന്‍ രാജാവിന്റേയും ചാര്‍ളിമേയിന്റേയും രാജധാനിയില്‍ വിശിഷ്ടാഥിധികള്‍ക്കുള്ള ലഹരിപാനീയങ്ങള്‍ പകര്‍ന്നു നല്‍കുന്ന ജോലിക്കാരനായിരുന്നു അദ്ദേഹം. കൂടാതെ ലോംബാര്‍ഡിയിലെ സൈന്യത്തില്‍ സേവനമനുഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഏതാണ്ട് 20 വയസ്സായപ്പോള്‍ പൂര്‍ണ്ണഹൃദയത്തോടും കൂടി ദൈവരാജ്യത്തിനുവേണ്ടിയുള്ള അന്വോഷണമാരംഭിക്കുവാന്‍ അദ്ദേഹം ഉറച്ച തീരുമാനമെടുത്തു. തന്റെ ശരീരത്തെ സ്വയം സഹനങ്ങള്‍ക്ക് വിധേയമാക്കി കൊണ്ട് ഏതാണ്ട് മൂന്ന്‍ വര്‍ഷത്തോളം വിശുദ്ധന്‍ രാജധാനിയിലെ തന്റെ സേവനം തുടര്‍ന്നു.
774-ല്‍ ഇറ്റലിയിലെ ലൊംബാര്‍ഡിയില്‍ സൈനീക നടപടികള്‍ക്കിടക്ക് പാവിയക്ക് സമീപമുള്ള ടെസിന്‍ നദിയില്‍ മുങ്ങികൊണ്ടിരുന്ന തന്റെ സഹോദരനെ രക്ഷിക്കുവാനുള്ള ശ്രമത്തില്‍ തലനാരിഴക്ക് രക്ഷപ്പെട്ട വിറ്റിസാ ലൗകീക ജീവിതം ഉപേക്ഷിക്കുവാനായി പ്രതിജ്ഞയെടുത്തു. അതേതുടര്‍ന്ന്, വിറ്റിസാ ഫ്രാന്‍സിലെ ഡിജോണിനു സമീപമുള്ള സെന്റ് സെയിനെയിലെ ഒരു ബെനഡിക്ടന്‍ സന്യാസിയായി തീരുകയും ബെനഡിക്ട് എന്ന നാമം സ്വീകരിക്കുകയും ചെയ്തു. ആശ്രമാധികാരികള്‍ അദ്ദേഹത്തെ ആശ്രമത്തിലെ കലവറ സൂക്ഷിപ്പുകാരനായി നിയമിച്ചു. വെറും നിലത്ത് കിടന്നുറങ്ങികൊണ്ടും, വെള്ളവും അപ്പവും മാത്രം ഭക്ഷണമാക്കി കൊണ്ടും രാത്രിമുഴുവന്‍ പ്രാര്‍ത്ഥനകളില്‍ മുഴുകി കൊണ്ടും, ശൈത്യകാലങ്ങളില്‍ നഗ്നപാദനായി സഞ്ചരിച്ചുകൊണ്ടും ഏതാണ്ട് രണ്ടര വര്‍ഷത്തോളം അദ്ദേഹം അവിടെ ചിലവഴിച്ചു. തനിക്ക് നേരേ ഉയര്‍ന്ന അവഹേളനങ്ങളെ വിശുദ്ധന്‍ വളരെ സന്തോഷപൂര്‍വ്വം സ്വീകരിച്ചു. കണ്ണുനീരും, ആത്മീയ കാര്യങ്ങളിലുള്ള ജ്ഞാനവും ആയിരുന്നു ദൈവം വിശുദ്ധനായി കരുതിവെച്ചിരുന്ന സമ്മാനങ്ങള്‍.
ആശ്രമാധിപതി മരണപ്പെട്ടതിനെ തുടര്‍ന്ന് ആ സ്ഥാനം വിശുദ്ധന് വാഗ്ദാനം ചെയ്യപ്പെട്ടെങ്കിലും വിശുദ്ധന്‍ അത് നിഷേധിച്ചു. കാരണം അവിടത്തെ സഹോദരന്‍മാര്‍ ആത്മീയ നവീകരണത്തിനു താല്‍പ്പര്യമില്ലാത്തവരാണെന്ന കാര്യം വിശുദ്ധന് അറിയാമായിരുന്നു. 779-ല്‍ ലാന്‍ഗൂഡോക്കിലുള്ള തന്റെ സ്വന്തം നാട്ടില്‍ വിശുദ്ധന്‍ തിരികെ എത്തി. അവിടെ അനിയാനേക്ക് സമീപമുള്ള ബ്രൂക്കില്‍ സന്യാസ ജീവിതം നയിച്ചുവന്നു. കാലക്രമേണ ദൈവീക മനുഷ്യനായ വിഡ്മാറിനെപോലെയുള്ള നിരവധി ശിക്ഷ്യന്‍മാര്‍ വിശുദ്ധനുണ്ടായി. 782-ല്‍ അദ്ദേഹം അവിടെ ഒരാശ്രമവും ഒരു ദേവാലയവും പണികഴിപ്പിച്ചു. അവിടത്തെ സന്യാസിമാര്‍ കയ്യെഴുത്ത് പ്രതികളും മറ്റു ലിഖിതങ്ങളും പകര്‍ത്തിയെഴുതുന്ന ജോലിയിയും സ്വയം ചെയ്തിരുന്നു. വളരെ സഹനപൂര്‍ണ്ണമായൊരു ജീവിതമായിരുന്നു അവര്‍ നയിച്ചിരുന്നത്. അവര്‍ വെറും വെള്ളവും അപ്പവും മാത്രമാണ് ഭക്ഷിച്ചിരുന്നത്.
ഞായറാഴ്‌ചകളിലും, തിരുനാള്‍ ദിനങ്ങളിലും ദാനമായി കിട്ടുകയാണെങ്കില്‍ മാത്രം പാലും വീഞ്ഞും കുടിക്കുമായിരുന്നു. വിശുദ്ധന്റെ കര്‍ക്കശമായ ആശ്രമനിയമങ്ങള്‍ ബെനഡിക്ട്, പച്ചോമിയൂസ്, ബേസില്‍ എന്നിവരുടെ നിയമങ്ങളില്‍ നിന്നും സ്വാംശീകരിക്കപ്പെട്ടതായിരുന്നു. എന്നിരുന്നാലും ഈ നിയമങ്ങള്‍ അവയുടെ കാര്‍ക്കശ്യം മൂലം നിരാശാജനകമായിരുന്നു, അതിനാല്‍ വിശുദ്ധന്‍ ബെനഡിക്ടന്‍ നിയമസംഹിത പിന്തുടരുവാന്‍ തീരുമാനിച്ചു. കാലക്രമേണ അദേഹത്തിന്റെ ആശ്രമം വികസിക്കുവാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരക്കെ വ്യാപിച്ചു. അദ്ദേഹം തന്റെ ആശ്രമത്തെ നവീകരിക്കുകയും, മറ്റ് ഭവനങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു.
ഉര്‍ഗേലിലെ മെത്രാനായിരുന്ന ഫെലിക്സ്, വാദിക്കുന്ന അഡോപ്ഷനിസം (Adoptionism) (ക്രിസ്തു ദൈവത്തിന്റെ സ്വാഭാവിക മകനായിരുന്നില്ലെന്നും, പരമപിതാവിന്റെ പുത്രനായി ദത്തെടുക്കപ്പെട്ടവനാണെന്നും) എന്ന സിദ്ധാന്തം മുന്നോട്ട് വച്ചപ്പോള്‍, വിശുദ്ധ ബെനഡിക്ട് ഈ സിദ്ധാന്തത്തെ നഖശിഖാന്തം എതിര്‍ക്കുകയും 794-ല്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ ഇതിനെതിരെ ഒരു സിനഡ് വിളിച്ചു കൂട്ടുന്നതിനു സഹായിക്കുകയും ചെയ്തു. കൂടാതെ ഈ സിദ്ധാന്തം ഒരു അബദ്ധമാണെന്ന് സ്ഥാപിക്കുവാന്‍ നാല് പ്രബന്ധങ്ങള്‍ വിശുദ്ധന്‍ രചിക്കുകയുണ്ടായി. ഇവ മിസ്സെല്ലനീസ് ഓഫ് ബലൂസിയൂസില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഫ്രാങ്കിഷ് സാമ്രാജ്യത്തിലുടനീളമുള്ള ആശ്രമജീവിതം വൈകിങ്ങ്സിന്റെ ആക്രമണവും മൂലം വളരെയേറെ സഹനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമായിരുന്നു അത്. 8, 9 നൂറ്റാണ്ടുകളിലെ ചക്രവര്‍ത്തിമാര്‍ വിശുദ്ധ ബെനഡിക്ടിന്റെ നിയമങ്ങള്‍ തങ്ങളുടെ അധീശത്വത്തിലുള്ള പ്രദേശങ്ങളിലെ ആശ്രമജീവിതത്തിനു വേണ്ട അടിസ്ഥാന നിയമാവലിയായി പ്രഖ്യാപിച്ചു. ആശ്രമജീവിത രീതി നാശോന്മുഖമായ അവസ്ഥയിലായിരിന്നു ഈ തീരുമാനം.
വിശുദ്ധ ബെനഡിക്ടും, ദൈവഭക്തനായിരുന്ന ലൂയിസ് ചക്രവര്‍ത്തിയും വളരെയേറെ സഹകരണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുകയും, അതിന്റെ ഫലമായി ചക്രവര്‍ത്തി നിരവധി ആശ്രമങ്ങള്‍ നിര്‍മ്മിക്കുകയും വിശുദ്ധ ബെനഡിക്ടിനെ തന്റെ സാമ്രാജ്യത്തിലെ ആശ്രമങ്ങളുടെ ഭരണാധികാരിയായി നിയമിക്കുകയും ചെയ്തു. വിശുദ്ധ ബെനഡിക്ട് വളരെ വിപുലമായ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയെങ്കിലും ശക്തമായ എതിര്‍പ്പ് കാരണം അവയൊന്നും അദ്ദേഹം ഉദ്ദേശിച്ച രീതിയിലുള്ള ഫലം ഉളവാക്കിയില്ല. ചക്രവര്‍ത്തിയുമായിട്ടുള്ള സഹകരണത്തിന്റെ ആദ്യപടിയെന്ന നിലയില്‍ അദ്ദേഹം തന്റെ വാസം 'ആച്ചെനില്‍' ചക്രവര്‍ത്തിയുടെ ഭരണകേന്ദ്രത്തിനു സമീപത്തേക്ക് മാറ്റി.
തുടര്‍ന്ന്‍ 817-ല്‍ വിശുദ്ധന്റെ അദ്ധ്യക്ഷതയില്‍ സാമ്രാജ്യത്തിലെ എല്ലാ അശ്രമാധിപതിമാരുടേയും ഒരു യോഗം വിളിച്ചു കൂട്ടുകയും ചെയ്തു. ഈ സംഭവം ബെനഡിക്ടന്‍ ചരിത്രത്തിലെ ഒരു നാഴികകല്ലായിതീര്‍ന്നു. ഈ സമ്മേളനത്തില്‍ വെച്ച് ബെനഡിക്ടന്‍ നിയമാവലിയില്‍ ഒരു ക്രമം വരുത്തുകയും സാമ്രാജ്യത്തിലെ എല്ലാ സന്യാസിമാര്‍ക്കും വേണ്ടിയുള്ള ഒരു പൊതു നിയമസംഹിതയായി ഇതിനെ അംഗീകരിക്കുകയും ചെയ്തു. കൂടാതെ എല്ലാ ആശ്രമപെരുമാറ്റ ചട്ടങ്ങളും ശേഖരിച്ചുകൊണ്ട് ഒരു നിയമാവലി വിശുദ്ധന്‍ രചിച്ചു. ഇതില്‍ മറ്റ് ആശ്രമനേതാക്കളുടെ ചട്ടങ്ങളും വിശുദ്ധ ബെനഡിക്ടിന്റെ ആശ്രമ ചട്ടങ്ങളും തമ്മിലുള്ള സാമ്യങ്ങള്‍ എടുത്ത് പറഞ്ഞിട്ടുണ്ട്.
വിശുദ്ധ ബെനഡിക്ടിന്റെ നിയമങ്ങളിലെ പ്രധാന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടിസ്ഥാനമാക്കികൊണ്ടുള്ള ഒരു നിയമനിര്‍മ്മാണം നടപ്പിലായി. സ്വയമൊരു സന്യാസിയായിരുന്ന ബെനഡിക്ടിന്റെ നിയമാവലി പ്രകാരം ഒരു യഥാര്‍ത്ഥ സന്യാസിയുടെ ജീവിതം വ്യക്തിഗത ദാരിദ്ര്യത്തിലും, അനുസരണയോട് കൂടിയ വിശുദ്ധിയിലും അധിഷ്ടിതമായിരിക്കണമെന്നായിരിന്നു. ദിവ്യകര്‍മ്മങ്ങള്‍ക്ക് പുറമേ ദിനംതോറുമുള്ള വിശുദ്ധ കുര്‍ബ്ബാന ഉള്‍പ്പെടെയുള്ള ആരാധനാക്രമപരമായ ചില വിശേഷതകളും ആശ്രമജീവിതത്തില്‍ കൊണ്ടുവരുവാന്‍ വിശുദ്ധ ബെനഡിക്ട് ശ്രമിച്ചു.
ഈ രംഗത്ത് കായികമായ പ്രയത്നം പാടില്ല എന്ന രാജാവിന്റെ ഉത്തരവിന് വിരുദ്ധമായി, വിശുദ്ധ ബെനഡിക്ട് ആശ്രമജീവിതത്തില്‍ അന്തേവാസികള്‍ തന്നെ വരവ് ചിലവ് കണക്കുകള്‍ രേഖപ്പെടുത്തുകയും, രചനകള്‍ നടത്തുകയും ചെയ്യുന്ന പതിവ് ആരംഭിച്ചു. ഇതിന്റെ ഫലമായി പഠിപ്പിക്കലും, ഗ്രന്ഥ രചനയും ആശ്രമജീവിതത്തില്‍ നിലവില്‍ വന്നു. ഈ നൂതനമായ പരിഷ്കാരങ്ങള്‍ വിശുദ്ധന്റേയും അദ്ദേഹത്തിന്റെ ആശ്രയമായിരുന്ന ലൂയിസ് ചക്രവര്‍ത്തിയുടേയും മരണത്തോടെ നിന്നുപോയെങ്കിലും, പാശ്ചാത്യ ആശ്രമജീവിത സമ്പ്രദായത്തില്‍ വളരെകാലം നീണ്ടുനില്‍ക്കുന്ന മാറ്റങ്ങള്‍ക്ക് ഇത് കാരണമായി.
അദ്ദേഹത്തിന്റെ പരിഷ്കാരങ്ങളുടെ സ്വാധീനം ക്ലൂണിയിലെയും, ഗോര്‍സെയിലേയുമുള്ള ആശ്രമ പരിഷ്കാരങ്ങളില്‍ ദര്‍ശിക്കാവുന്നതാണ്. ഇക്കാരണത്താല്‍ അനിയാനേയിലെ വിശുദ്ധ ബെനഡിക്ടിനെ പാശ്ചാത്യ ആശ്രമജീവിത സമ്പ്രദായത്തിന്റെ നവോത്ഥാന നായകന്‍ എന്ന നിലയില്‍ പരിഗണിച്ചു വരികയും ‘രണ്ടാം ബെനഡിക്ട്’ എന്ന് വിളിക്കപ്പെടുകയും ചെയ്യുന്നു. ജെര്‍മ്മനിയിലെ ആച്ചെനിലെ കോര്‍നേലിമൂയിന്‍സ്റ്റെറില്‍ വെച്ച് 821 ഫെബ്രുവരി 11ന് തന്റെ 71-മത്തെ വയസ്സില്‍ അസാധാരണമായ ആഹ്ലാദത്തോടെയാണ് വിശുദ്ധന്‍ മരണമടഞ്ഞത്. ആശ്രമദേവാലയത്തിലാണ് അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നത്. അവിടെ വിശുദ്ധന്റെ ഭൗതീകാവശിഷ്ടങ്ങള്‍ സൂക്ഷിച്ചിരിക്കുന്നിടത്ത് നിരവധി അത്ഭുതങ്ങള്‍ നടന്നിട്ടുള്ളതായി പറയപ്പെടുന്നു.
ചരിത്രകാരന്മാരുടെ ചിത്ര രചനകള്‍ പ്രകാരം അഗ്നിജ്വാലകള്‍ക്ക് സമീപം നില്‍ക്കുന്ന ഒരു ബെനഡിക്ടന്‍ ആശ്രമാധിപതിയായിട്ടാണ് അദ്ദേഹത്തെ ചിത്രീകരിച്ചിരിക്കുന്നത്. ഒരു ഗുഹയിലിരിക്കുന്ന അദ്ദേഹത്തിന് ഒരു കുട്ടയില്‍ ഭക്ഷണം താഴ്ത്തികൊടുക്കുന്ന രീതിയിലും, അക്യുറ്റൈനിലെ വിശുദ്ധ വില്ല്യമിന് സഭാവസ്ത്രം കൊടുക്കുന്ന രീതിയിലും വിശുദ്ധ ബെനഡിക്ടിനെ ചിത്രീകരിച്ചിട്ടുള്ളതായി കാണാന്‍ സാധിയ്ക്കും.
5 days ago | [YT] | 209
View 1 reply
SVM KARUKUTTY
അനുദിനവിശുദ്ധര്‍ : ഫെബ്രുവരി 11
ലൂര്‍ദ്ദിലെ പരിശുദ്ധ അമ്മ
1858 ല്‍ ബെര്‍ണാഡെറ്റേക്ക് പ്രായം 13. പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന് ഒരുങ്ങുന്ന കാലഘട്ടം. ഫെബ്രുവരി മാസത്തിലെ തണുപ്പുള്ള ഒരു പ്രഭാതത്തില് വിറകു ശേഖരിക്കാന്‍ രണ്ടു കൂട്ടുകാരോടൊത്ത് ഗേവ് നദിയുടെ തീരത്ത് എത്തിയ ബെര്‍ണാഡെറ്റ് അവിടെയുള്ള ഒരു ഗുഹയില്‍ വിസ്മയിപ്പിക്കുന്ന ഒരു കാഴ്ച കണ്ടു. അതീവ പ്രഭയുള്ള ഒരു സുവര്‍ണവെളിച്ചം ഗുഹയില്‍ നിന്ന് പടര്‍ന്നൊഴുകുന്നു! വെളിച്ചത്തിനുള്ളില്‍ നിന്നും അഴകാര്‍ന്നൊരു സ്ത്രീരൂപം. ശുദ്ധമായ തൂവെള്ള നിറത്തിലുള്ള മേലങ്കിയും, ആകാശ നീല നിറത്തിലുള്ള കച്ചയും ധരിച്ച് ഒരു യുവതി. കരങ്ങളില്‍ ജപമാലയും പാദങ്ങളില്‍ മഞ്ഞ പനിനീര്‍ പുഷ്പങ്ങളും. ജപമാല ചൊല്ലാന്‍ സ്ത്രീ ബെര്‍ണാഡെറ്റിനോട് ആവശ്യപ്പെട്ടു.
ജപമാല ചൊല്ലിക്കഴിഞ്ഞപ്പോഴേക്കും ആ സ്ത്രീ മറഞ്ഞു കഴിഞ്ഞിരുന്നു. അവിടെ നിന്നും മടങ്ങിയിട്ടും ബെര്‍ണാഡെറ്റിനെ ഗ്രോട്ടോയുടെ ഓര്‍മ്മ മാടിവിളിച്ചു കൊണ്ടിരുന്നു. അടുത്ത ഞായറാഴ്ച അവള്‍ വീണ്ടും അവിടെ പോയി. ശിശു സഹജമായ നിഷ്കളങ്കതയോട് കൂടി, സാത്താന്റെ കുടില തന്ത്രമാണോ എന്ന ഭയത്താല്‍ ബെര്‍ണാഡെറ്റെ താന്‍ കണ്ട ദര്‍ശനത്തിലേക്ക് വിശുദ്ധ വെള്ളം തളിച്ചു. എന്നാല്‍ ആ സ്ത്രീ വളരെ പ്രസന്നപൂര്‍വ്വം പുഞ്ചിരിക്കുകയാണ് ചെയ്തത്. അവളുടെ വദനം കൂടുതല്‍ മനോഹരമായി. ഓരോ പതിനഞ്ചു ദിവസം കൂടുമ്പോഴും അവിടെ വരണമെന്ന് ആ രൂപം ആവശ്യപ്പെട്ടു.
മാര്‍ച്ച് 25-ന് മംഗളവാര്‍ത്താ തിരുനാള്‍ ദിനത്തിൽ അവൾ തന്റെ നാമം വെളിപ്പെടുത്തിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: "ഞാൻ അമലോത്ഭവയാണ്". അങ്ങനെ 1854 ഡിസംബർ 8-ന് ഒൻപതാം പീയൂസ് മാർപാപ്പ ചെയ്ത പ്രഖ്യാപനം ദൈവമാതാവ് അംഗീകരിച്ചു. 1858-ലെ തന്‍റെ ആദ്യ പ്രത്യക്ഷപ്പെടലില്‍ തന്നെ കരങ്ങളില്‍ തൂങ്ങികിടന്നിരുന്ന ജപമാല മാതാവ് ബെര്‍ണാഡെറ്റെയുടെ കൈകളിലേക്കിട്ടു കൊടുത്തു, ഇത് പിന്നീടുള്ള പ്രത്യക്ഷപ്പെടലുകളിലും തുടര്‍ന്നു. തന്റെ മൂന്നാമത്തെ പ്രത്യക്ഷപ്പെടലില്‍ മാതാവ് ബെര്‍ണാഡെറ്റെയെ തന്റെ ഗുഹയിലേക്ക് രണ്ടാഴ്ചകാലത്തോളം ക്ഷണിക്കുകയുണ്ടായി. അങ്ങനെ അവള്‍ പരിശുദ്ധ അമ്മയോട് നിരന്തരം സംഭാഷണത്തിലേര്‍പ്പെടാന്‍ തുടങ്ങി.
സഭാ അധികാരികളോട് ആ സ്ഥലത്ത് ഒരു ദേവാലയം പണിയുവാനും, പ്രദക്ഷിണങ്ങള്‍ സംഘടിപ്പിക്കുവാന്‍ പറയുവാനും ഒരവസരത്തില്‍ മാതാവ് അവളോട് ആവശ്യപ്പെട്ടു. കൂടാതെ അവിടെയുണ്ടായിരുന്നതും മണ്ണിനടിയില്‍ എവിടെയോ മറഞ്ഞ് കിടക്കുന്നതുമായ ഉറവയിലെ ജലം കുടിക്കുവാനും, ആ ജലത്താല്‍ സ്വയം കഴുകി ശുദ്ധി വരുത്തുവാനും ആവശ്യപ്പെടുകയും ചെയ്തു.
ഇതിന് ശേഷം ആ ഗുഹയില്‍ വെച്ചുണ്ടായ രോഗശാന്തികളുടെ വാര്‍ത്തകള്‍ വളരെ പെട്ടെന്ന് തന്നെ പ്രചരിച്ചു തുടങ്ങിയിരിന്നു, കൂടുതല്‍ പ്രചരിക്കുന്തോറും കൂടുതല്‍ ജനങ്ങള്‍ ആ വിശുദ്ധ സ്ഥലം സന്ദര്‍ശിക്കുവാന്‍ കടന്നു വരാന്‍ തുടങ്ങി. ഈ അത്ഭുത സംഭവങ്ങളുടെ അഭൂതപൂര്‍വ്വമായ പ്രസിദ്ധിയും, ആ ബാലികയുടെ നിഷ്കളങ്കതയും, കണക്കിലെടുത്ത് ടാര്‍ബ്സിലെ മെത്രാനെ ഈ സംഭവങ്ങളെപ്പറ്റിയുള്ള ഒരു നീതിയുക്തമായ അന്വേഷണത്തിനു ഉത്തരവിടുവാന്‍ പ്രേരിപ്പിച്ചു.
നാല് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം ഈ പ്രത്യക്ഷപ്പെടലുകള്‍ അതിമാനുഷികമാണെന്ന് പ്രഖ്യാപിക്കുകയും, മാതാവിന്റെ ജന്മപാപരഹിതമായ ഗര്‍ഭധാരണത്തെ ആ ഗുഹയില്‍ (Grotto) പരസ്യമായി വണങ്ങുവാന്‍ വിശ്വാസികള്‍ക്ക് അനുവാദം കൊടുക്കുകയും ചെയ്തു. ഇതിനിടെ ലൂര്‍ദ്ദിലെ മാതാവിന്റെ മാധ്യസ്ഥതയില്‍ നടന്നിട്ടുള്ള നിരവധി അത്ഭുതങ്ങള്‍ മൂലം കന്യകാ മാതാവിന്റെ പ്രത്യക്ഷീകരണത്തിന് (Apparition of the Immaculate Virgin Mary)’ ഓര്‍മ്മതിരുനാള്‍ സ്ഥാപിക്കുവാന്‍ തിരുസഭയെ പ്രേരിപ്പിച്ചു. അധികം താമസിയാതെ അവിടെ ഒരു ചെറിയ ദേവാലയം ഉയര്‍ന്നു. അന്ന് മുതല്‍ ആയിരകണക്കിന് തീര്‍ത്ഥാടകര്‍ എല്ലാ വര്‍ഷവും തങ്ങളുടെ നേര്‍ച്ചകള്‍ നിറവേറ്റുവാനും, പലവിധ നിയോഗങ്ങള്‍ക്കുമായി അവിടം സന്ദര്‍ശിക്കുവാന്‍ തുടങ്ങി.
ഇന്ന് ഫ്രാന്‍സ് സന്ദര്‍ശിക്കുന്ന എല്ലാ വ്യക്തികളും പരിശുദ്ധ കന്യകാ മാതാവ് പ്രത്യക്ഷപ്പെട്ട ഈ ഗുഹയില്‍ സന്ദര്‍ശിക്കുന്നു. ഒരമ്മയുടെ മടിത്തട്ടിലേക്കെന്നപോലെ സ്വാഗതമോതുന്ന ഈ മനോഹരമായ സ്ഥലത്ത് ഒരു ജ്ഞാനസ്നാന തൊട്ടിയിലെന്നപോലെ നമുക്ക് നമ്മെ തന്നെ നിമജ്ജനം ചെയ്യുകയും, ദൈവത്തെ നമ്മുടെ പിതാവായും, മാതാവിനെ നമ്മുടെ അമ്മയുമായി സ്വീകരിച്ചുകൊണ്ട് ക്രിസ്തീയതയുടെ മനോഹാരിതയെ വീണ്ടും കണ്ടെത്തുവാനും സാധിക്കും.
തിരുസഭ ഏറെ പ്രാധാന്യം നല്‍കുന്ന മഹത്വമേറിയ സ്ഥലങ്ങളിലൊന്നാണ് ലൂര്‍ദ്ദ്. വിശുദ്ധിയുടെ ഒരു വിശാലമായ സമതലമാണ് അവിടം. അവിടെ നമുക്ക് നമ്മുടെ പാപമാകുന്ന വസ്ത്രങ്ങള്‍ ഉരിഞ്ഞു മാറ്റി വിശുദ്ധിയുടെ തൂവെള്ള വസ്ത്രങ്ങള്‍ ധരിച്ച് വീണ്ടും ആത്മാവില്‍ ജനിക്കുവാന്‍ സാധിക്കും.
മറ്റാരേക്കാളും കൂടുതലായി മകന്റെ ആഗ്രഹം അറിയാവുന്നത് അമ്മക്കാണെന്നുള്ള സത്യം ആര്‍ക്ക് നിഷേധിക്കുവാന്‍ സാധിക്കും. അവളിലേക്ക് തിരിയുന്നത് വഴി നമ്മെ കുറിച്ചുള്ള ദൈവത്തിന്റെ നിഗൂഡ പദ്ധതിയെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കുവാനും നമുക്ക് സാധിക്കുന്നു. ദൈവം നമ്മോടു പറയുന്നത് പരിശുദ്ധ മാതാവിനേക്കാള്‍ കൂടുതലായി നമുക്ക് മനസ്സിലാക്കി തരുവാന്‍ മറ്റാര്‍ക്കും സാധ്യമല്ലയെന്നാണ്.
മകന്റെ നിഗൂഡതയില്‍ വശീകരിക്കപ്പെടുകയും, കന്യകാ മാതാവിന്റെ വാക്കുകള്‍ക്ക് ചെവികൊടുക്കുകയും ചെയ്ത കാനായിലെ പരിചാരകരെപോലെ, ലൂര്‍ദ്ദിലെ അമ്മയുടെ സന്നിധിയില്‍ നമുക്കും നമ്മുടെ ഹൃദയങ്ങള്‍ തുറക്കാം. അപ്പോള്‍ നമുക്ക് ദൈവകുമാരന്റെ ആഗ്രഹം മനസ്സിലാവുകയും സന്തോഷത്തിലേക്കുള്ള നമ്മുടെ മാര്‍ഗ്ഗം കണ്ടെത്തുവാന്‍ സാധിക്കുകയും ചെയ്യും.
ബെര്‍ണാഡെറ്റെ തൂവെള്ള വസ്ത്രത്തിലാണ് മാതാവിനെ ദര്‍ശിച്ചത്, എന്നാല്‍ നാം നമ്മുടെ യാത്രയിലുടനീളം മാതാവിന്റെ നിറസാന്നിധ്യമുണ്ടെന്നുള്ള ബോധ്യത്തോടുകൂടി നമ്മുടെ കണ്ണുകള്‍ക്ക് പകരം നമ്മുടെ ഹൃദയങ്ങള്‍ കൊണ്ടാണ് മാതാവിനെ ദര്‍ശിക്കേണ്ടത്.
മാതാവിന്റെ ഈ പ്രത്യക്ഷപ്പെടല്‍ അനേകര്‍ക്ക് പരിവര്‍ത്തനത്തിന്റെ പാതയില്‍ സധൈര്യം മുന്നേറുവാനും, മാനസാന്തരത്തിന്‍റെ പുതിയ പാത തുറക്കാനും തുണയായിട്ടുണ്ട്. ഇവരുടെ പരിവര്‍ത്തനങ്ങള്‍ ലോകത്തിന്റെ പുരോഗതിക്കും സഹായകമായിട്ടുണ്ട്, എന്തുകൊണ്ടെന്നാല്‍, ഒരു ഹൃദയത്തിന്റെ പരിവര്‍ത്തനത്തില്‍ നിന്നു പോലും ലോകത്തിനു നേട്ടം ഉണ്ടാകുന്നുണ്ട് എന്നത് യാഥാര്‍ഥ്യമാണ്.
ലൂര്‍ദ്ദിലെ തീര്‍ത്ഥാടകരായ നമ്മെ സംബന്ധിച്ചിടത്തോളം മാതാവിന്റെ ആഗോള മാതൃത്വം വീണ്ടും മനസ്സിലാക്കാനുള്ള അവസരമാണ്. തന്‍മൂലം അവളുടെ സഹായം നമ്മുടെ ജീവിതത്തില്‍ ഉടനീളം ഉണ്ടായിരിക്കും. അവിടുത്തെ പ്രധാന ശുശ്രൂഷകളായ ജലത്തില്‍ സ്നാനം ചെയ്യുമ്പോഴും, സായാഹ്നത്തില്‍ ദീപങ്ങള്‍ വഹിച്ചുകൊണ്ടുള്ള ജപമാല പ്രദക്ഷിണത്തില്‍ പങ്കെടുക്കുമ്പോഴും ഉച്ചകഴിഞ്ഞുള്ള രോഗികളായ ആളുകള്‍ കൂട്ടത്തോടെ പങ്കെടുക്കുന്ന ധന്യമായ ദിവ്യബലി പങ്കെടുക്കുമ്പോഴും പരിശുദ്ധ അമ്മയെ ഹൃദയത്തില്‍ സ്വീകരിക്കാന്‍ നമ്മുക്ക് കഴിയും.
മാതാവിന്റെ സാന്നിധ്യം നമ്മുടെ ആത്മാവിനുള്ളിലെ വലിയ ഒരു രഹസ്യമാണ്. മാതാവിനൊപ്പം, അവളുടെ മകനെ ആദരിക്കുവാന്‍ പഠിപ്പിക്കുന്ന ഒരു രഹസ്യം, വിശുദ്ധ ബലിയര്‍പ്പണത്തിലും, അനുരജ്ഞനത്തിന്റെ കൂദാശയുടെ വേളയിലും നമ്മുക്ക് കാണാന്‍ സാധിക്കും. ലൂര്‍ദ്ദിലെ മാതാവിന്റെ സാന്നിധ്യത്തിനു ആദ്യം സാക്ഷ്യം വഹിച്ചത് കുഞ്ഞു ബെര്‍ണാഡെറ്റെ ആയിരുന്നു, അവള്‍ മാതാവിന്റെ നിര്‍ഭയയായ സന്ദേശവാഹകയായി മാറി.
ബെര്‍ണാഡെറ്റെയേ അടക്കം ചെയ്തിരിക്കുന്നത് ഫ്രാന്‍സിന്റെ വടക്കെ അറ്റത്തുള്ള നെവേഴ്സിലാണെങ്കിലും, നമുക്ക് വിശുദ്ധയെ ലൂര്‍ദ്ദില്‍ എല്ലായിടത്തും കാണുവാന്‍ സാധിക്കും. അവളുടെ മൃതശരീരം, ഇന്നും അഴുകാതെയാണിരിക്കുന്നത്. അവളെ സ്മരിക്കുന്നതും, മാതാവിനോടുള്ള അവളുടെ സംഭാഷണം വായിക്കുന്നതും വളരെ മാധുര്യമേറിയതാണ്: 1886 ല്‍ അവള്‍ പരിശുദ്ധ അമ്മക്ക് എഴുതിയ ലേഖനത്തില്‍ പറയുന്നതിപ്രകാരമാണ്, “അല്ലയോ മാതാവേ, നീ തന്നെ തന്നെ താഴ്ത്തികൊണ്ട്, ഭൂമിയില്‍ വരികയും നിസ്സഹായയും പാവപ്പെട്ടവളുമായ ഈ പെണ്‍കുട്ടിക്ക് പ്രത്യക്ഷപ്പെടുകയും ചെയ്തു, ഭൂമിയിലേയും, സ്വര്‍ഗ്ഗത്തിലേയും രാജ്ഞിയായ നീ, എന്നെ ലോകത്തിന് വേണ്ടിയുള്ള ഏറ്റവും എളിയ ഉപകരണമാക്കിമാറ്റുവാന്‍ പ്രസാദിക്കണമേ”.
2008 ല്‍ "നോമ്പുകാലത്തിന്റെ ആരംഭവും, ലൂര്‍ദ്ദില്‍ മാതാവിന്റെ ആദ്യത്തെ പ്രത്യക്ഷപ്പെടലിന്റെ 150-മത്തെ വാര്‍ഷികവും ഒരേസമയത്ത് തന്നെ വന്നത് ഒരു ദൈവാധീനമാണ്” എന്നകാര്യം പരിശുദ്ധ പിതാവായിരിന്ന ബെനഡിക്ട് പതിനാറാമന്‍ പാപ്പാ അന്ന് ഓര്‍മ്മിപ്പിച്ചിരിന്നു. പരിശുദ്ധ മാതാവ് ഇപ്പോഴും ലൂര്‍ദ്ദില്‍ വാഗ്ദാനം ചെയ്യുന്ന സന്ദേശത്തെ ഓര്‍മ്മിപ്പിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ ഇപ്രകാരമായിരിന്നു, 'മനപരിവര്‍ത്തനത്തിനു വിധേയരാകുകയും സുവിശേഷത്തില്‍ വിശ്വസിക്കുകയും ചെയ്യുവിന്‍, പ്രാര്‍ത്ഥിക്കുകയും അനുതപിക്കുകയും ചെയ്യുവിന്‍'.
നമുക്ക് ക്രിസ്തുവിന്റെ വാക്കുകള്‍ പ്രതിധ്വനിപ്പിക്കുന്ന മാതാവിന്റെ വാക്കുകളെ ശ്രവിക്കുകയും, വിശ്വാസത്തോടുകൂടി നോമ്പ് കാലത്തിലേക്ക് പ്രവേശിക്കുവാനും, ഈ നോമ്പ് കാലത്തിന്‍റെ പ്രതിബദ്ധത മനസ്സിലാക്കി കൊണ്ട് ജീവിക്കാന്‍ പരിശുദ്ധ അമ്മയോട് അപേക്ഷിക്കുകയും ചെയ്യാം. (Benedict XVI, Angelus 10 February 2008). (Agenzia Fides 13/2/2008; righe 47, parole 662).
ഇതിനിടെ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ഫെബ്രുവരി 11 നു ലോകം മുഴുവനുമുള്ള 'രോഗികളുടെ ദിന'മായി പ്രഖ്യാപിച്ചിരിന്നു. ആയതിനാല്‍ ഈ ദിവസം വിശുദ്ധ കുര്‍ബ്ബാനക്കിടയില്‍ രോഗികളെ അഭിഷേകം ചെയ്യുന്ന കര്‍മ്മം നടത്തുന്നത് ഉചിതമായിരിക്കും.
6 days ago | [YT] | 422
View 9 replies
SVM KARUKUTTY
അനുദിനവിശുദ്ധര്‍ : ഫെബ്രുവരി 10
വിശുദ്ധ സ്കോളാസ്റ്റിക
തന്റെ സഹോദരനായ നര്‍സിയായിലെ വിശുദ്ധ ബെനഡിക്ടിനെ പോലെ യുവത്വത്തിന്റെ ആദ്യകാലങ്ങളില്‍ തന്നെ തന്റെ ജീവിതം ദൈവത്തിനായി സമര്‍പ്പിച്ച ഒരു വിശുദ്ധയായിരുന്നു വിശുദ്ധ സ്കൊളാസ്റ്റിക്ക. കന്യകയായിരുന്ന സ്കൊളാസ്റ്റിക്കയെ കുറിച്ചുള്ള വിവരങ്ങള്‍ വളരെ പരിമിതമാണ്. ദൈവത്തോടുള്ള സംവാദങ്ങളെ കുറിച്ചുള്ള തന്റെ രണ്ടാമത്തെ ഗ്രന്ഥത്തില്‍ (Book of Dialogues - Ch. 33 & 34) വിശുദ്ധ ഗ്രിഗറി മാര്‍പാപ്പാ വിശുദ്ധരായ ഈ സഹോദരീ സഹോദരന്‍മാരുടെ അവസാന കൂടികാഴ്ചയെക്കുറിച്ച് നമുക്കായി വിവരിച്ചിട്ടുണ്ട്: “അവന്റെ സഹോദരിയും ചെറുപ്പത്തില്‍ തന്നെ ദൈവത്തിനായി സമര്‍പ്പിക്കപ്പെട്ടവളുമായ സ്കൊളാസ്റ്റിക്ക, വര്‍ഷത്തിലൊരിക്കല്‍ അവനെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഈ അവസരങ്ങളില്‍ അവന്‍ അവളെ കാണുന്നതിനായി ആശ്രമത്തിന്റെ ഉടമസ്ഥതയിലുള്ളതും ആശ്രമത്തിന്റെ പ്രവേശന കവാടത്തില്‍ നിന്നും കുറച്ചകലെയുള്ള ഒരു ഭവനത്തില്‍ പോകുമായിരുന്നു. ഈ സന്ദര്‍ശനത്തിലും അവന്‍ തന്റെ കുറച്ച് ശിക്ഷ്യന്‍മാരുമായി അവളെ കാണുവാനായി പോയി. പകല്‍ മുഴുവന്‍ അവര്‍ അവിടെ ഗാനങ്ങളും, ദൈവ സ്തുതികളും, ആത്മീയ ജീവിതത്തെ കുറിച്ചുള്ള ചര്‍ച്ചകളുമായി ചിലവഴിച്ചു.
“ഇരുട്ടായി തുടങ്ങിയപ്പോള്‍ അവര്‍ ഒരുമിച്ചു ഭക്ഷണം കഴിച്ചു. പിന്നീട് ഒരുപാട് വൈകുംവരെ അവരുടെ സംഭാഷണം തുടര്‍ന്നു. അതിനുശേഷം വിശുദ്ധയായ ആ കന്യകാ സ്ത്രീ തന്റെ സഹോദരനോടു പറഞ്ഞു “ഈ രാത്രിയില്‍ ദയവായി എന്നെ ഉപേക്ഷിച്ച് പോകരുത് സഹോദരാ, നമുക്ക് നേരം വെളുക്കും വരെ സ്വര്‍ഗ്ഗത്തിലെ ആനന്ദത്തെ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കാം.” ‘നീ എന്താണ് പറയുന്നത് സഹോദരീ’ അദ്ദേഹം പ്രതിവചിച്ചു. ‘നിനക്കറിയാമോ എനിക്ക് ആശ്രമത്തില്‍ നിന്നും അധികനേരം മാറി നില്‍ക്കുവാന്‍ കഴിയുകയില്ല.’ ആ സമയം ആകാശം വളരെ തെളിഞ്ഞതായിരുന്നു. ഒരു കാര്‍മേഘം പോലും കാണുവാന്‍ കഴിയുകയില്ലായിരുന്നു.
തന്റെ സഹോദരന്റെ നിഷേധാത്മകമായ മറുപടി കേട്ട സഹോദരി തന്റെ കൈകള്‍ മടക്കി മേശയില്‍ വെച്ച് അതിന്മേല്‍ തന്റെ തലവച്ച് കുനിഞ്ഞിരുന്നു തീക്ഷണമായി പ്രാര്‍ത്ഥിക്കുവാനാരംഭിച്ചു. അവള്‍ പിന്നീട് തല ഉയര്‍ത്തി നോക്കിയപ്പോള്‍ പെട്ടെന്ന്‍ തന്നെ ശക്തമായ മിന്നലും അതേ തുടര്‍ന്ന്‍ ശക്തമായ ഇടിമുഴക്കവും ഉണ്ടായി. വിശുദ്ധ ബെനഡിക്ടിനും ശിഷ്യന്‍മാര്‍ക്കും വാതിലിനു പുറത്തേക്ക് ഒരടിപോലും വെക്കുവാന്‍ കഴിയാത്തത്ര ശക്തമായിരുന്നു അത്. തന്റെ പ്രാര്‍ത്ഥനക്കിടക്ക് ധാരധാരയായി കണ്ണുനീര്‍ ഒഴിക്കികൊണ്ട് ആ വിശുദ്ധയായ കന്യകാസ്ത്രീ തെളിഞ്ഞ ആകാശത്തില്‍ നിന്നും ശക്തിയായി മഴപെയ്യിച്ചു.
അവളുടെ പ്രാര്‍ത്ഥന അവസാനിച്ച ഉടനെ ശക്തമായ കൊടുങ്കാറ്റും വീശുവാനാരംഭിച്ചു. വാസ്തവത്തില്‍ ഇവ രണ്ടും തികച്ചും ഒരേപോലെയായിരുന്നു, കാരണം അവള്‍ മേശയില്‍ നിന്നും തല ഉയര്‍ത്തിയപ്പോള്‍ ഇതിനോടകം തന്നെ പുറത്ത് ഇടിമുഴങ്ങുന്നുണ്ടായിരുന്നു, അവള്‍ പ്രാര്‍ത്ഥന അവസാനിപ്പിച്ചപ്പോള്‍ മഴയും ആരംഭിച്ചു. “തനിക്ക് ഈ സാഹചര്യത്തില്‍ ആശ്രമത്തിലേക്ക് മടങ്ങുവാന്‍ കഴിയുകയില്ല എന്ന് മനസ്സിലാക്കിയ വിശുദ്ധ ബെനഡിക്ട് വളരെ പരുഷമായി അവളോടു പരാതി പറഞ്ഞു ‘ദൈവം നിന്നോടു ക്ഷമിക്കട്ടെ സഹോദരീ. നീ എന്താണീ ചെയ്തത്?” ഇത് കേട്ട വിശുദ്ധ സ്കൊളാസ്റ്റിക്ക ഇപ്രകാരം മറുപടി പറഞ്ഞു “ഞാന്‍ നിന്നോടു ആവശ്യപ്പെട്ടപ്പോള്‍ നീ അത് ശ്രവിച്ചില്ല, അതിനാല്‍ ഞാന്‍ ദൈവത്തിങ്കലേക്ക് തിരിയുകയും അവന്‍ എന്റെ പ്രാര്‍ത്ഥന കേള്‍ക്കുകയും ചെയ്തു. ഇപ്പോള്‍ നിനക്ക് സാധിക്കുമെങ്കില്‍, എന്നെ ഇവിടെ വിട്ടിട്ട് നിന്റെ ആശ്രമത്തിലേക്ക് തിരികെ പോയ്ക്കോളൂ.”
അത് തീര്‍ച്ചയായും അവന് സാധിക്കുകയില്ലായിരുന്നു. അവന് തന്റെ താല്‍പ്പര്യത്തിനു വിപരീതമായി അവിടെ തുടരുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. രാത്രി മുഴുവന്‍ അവര്‍ വിശുദ്ധ ചിന്തകളും, ആന്തരിക ജീവിത ചിന്തകളും പരസ്പരം പങ്കുവെച്ചു. അടുത്ത ദിവസം രാവിലെ വിശുദ്ധ സ്കൊളാസ്റ്റിക്ക തന്റെ മഠത്തിലേക്കും, വിശുദ്ധ ബെനഡിക്ട് തന്റെ ആശ്രമത്തിലേക്കും തിരികെ പോയി.
മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം വിശുദ്ധ ബെനഡിക്ട് തന്റെ മുറിയില്‍ ആകാശത്തേക്ക് നോക്കി കൊണ്ട് നില്‍ക്കുമ്പോള്‍ തന്റെ സഹോദരിയുടെ ആത്മാവ് തന്റെ ശരീരം ഉപേക്ഷിച്ച് ഒരു പ്രാവിന്റെ രൂപത്തില്‍ സ്വര്‍ഗ്ഗീയ രാജധാനിയിലേക്ക് പ്രവേശിക്കുന്നതായി കണ്ടു. അവളുടെ നിത്യമഹത്വത്തില്‍ ആനന്ദഭരിതനായ സഹോദരന്‍ ഗാനങ്ങളും സ്തുതികളുമായി ദൈവത്തിനു നന്ദി പറഞ്ഞു. തന്റെ സഹോദരിയുടെ മരണത്തെ കുറിച്ച് തന്റെ ശിഷ്യന്‍മാരെ അറിയിച്ചതിനു ശേഷം വിശുദ്ധ ബെനഡിക്ട് താന്‍ അവള്‍ക്കായി ഒരുക്കിയ കല്ലറയില്‍ അടക്കുവാനായി അവളുടെ മൃതദേഹം കൊണ്ട് വരുവാനായി അവരില്‍ കുറച്ച് പേരെ അയച്ചു.
ജീവിതകാലത്ത് തങ്ങളുടെ ആത്മാക്കള്‍ ദൈവത്തില്‍ ഒന്നായിരുന്നത് പോലെ ഈ വിശുദ്ധരായ സഹോദരീ-സഹോദരന്മാരുടെ മൃതദേഹങ്ങള്‍ ഇപ്പോള്‍ ഒരേ കല്ലറയിലാണ് അടക്കം ചെയ്തിരിക്കുന്നത്. മോണ്ടെ കാസ്സിനോയിലാണ് വിശുദ്ധ സ്കൊളാസ്റ്റിക്കയുടെ കബറിടം സ്ഥിതിചെയ്യുന്നത്.
1 week ago | [YT] | 219
View 3 replies
SVM KARUKUTTY
അനുദിനവിശുദ്ധര്‍ : ഫെബ്രുവരി 9
വിശുദ്ധ അപ്പോളോണിയ
രക്തസാക്ഷികളെ കുറിച്ചുള്ള ചരിത്രരേഖകള്‍ പ്രകാരം, കന്യകയായിരുന്ന വിശുദ്ധ അപ്പോളോണിയ ഡെസിയൂസ് ചക്രവര്‍ത്തിയുടെ കാലത്ത് (249-251) അലെക്സാണ്ട്രിയയിലായിരുന്നു ജീവിച്ചിരുന്നത്. ക്രിസ്തുവിലുള്ള ആഴമായ വിശ്വാസം നിമിത്തം മതപീഡകര്‍ വിശുദ്ധയുടെ പല്ലുകള്‍ അടിച്ചു തെറിപ്പിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. കൂടാതെ ദൈവനിന്ദാ വചനങ്ങള്‍ ഏറ്റു പറഞ്ഞില്ലെങ്കില്‍ വിശുദ്ധയെ കത്തികൊണ്ടിരിക്കുന്ന ചിതയില്‍ ജീവനോടെ എറിയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കുറച്ച് നേരത്തെ ആലോചനക്ക് ശേഷം വിശുദ്ധ തന്നെ ദ്രോഹിക്കുന്നവരുടെ പിടിവിടുവിച്ച് കത്തിജ്വലിച്ചു കൊണ്ടിരുന്ന ആ ചിതയിലേക്കു സ്വയം എടുത്ത്ചാടി.
പുറത്ത് കത്തികൊണ്ടിരുന്ന അഗ്നിയേക്കാള്‍ തീക്ഷണമായിരുന്നു വിശുദ്ധയുടെ ഉള്ളില്‍ ജ്വലിച്ചു കൊണ്ടിരുന്ന പരിശുദ്ധാത്മാവിന്റെ അഗ്നി. തങ്ങളുടെ ഭീഷണി നടപ്പിലാക്കുന്നതിനു മുന്‍പ് തന്നെ ദുര്‍ബ്ബലയായൊരു സ്ത്രീ സ്വന്തം ഇഷ്ടപ്രകാരം കത്തിയെരിഞ്ഞു കൊണ്ടിരുന്ന ആ ചിതയിലേക്കെടുത്ത് ചാടിയത് കണ്ടപ്പോള്‍ മതപീഡകര്‍ അമ്പരന്നു പോയി. പല്ലുവേദനയുടെ ശമനത്തിനായി ഈ വിശുദ്ധയുടെ മാധ്യസ്ഥം ലോകമെങ്ങും അപേക്ഷിച്ചു വരുന്നു.
വിശുദ്ധ അപ്പോളോണിയയുടെ രക്തസാക്ഷിത്വം ഒരു ആത്മഹത്യയായി തോന്നാം. എന്നാല്‍ മതപീഡനത്തില്‍ നിന്നും, അപമാനത്തില്‍ നിന്നും രക്ഷപ്പെടുന്നതിന് അപ്പോളോണിയ സ്വമേധയ ഏറ്റുവാങ്ങിയ മരണത്തെ അനേകര്‍ക്ക് ക്രിസ്തുവിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാനുതകുന്നതായിരിന്നു. എന്നാല്‍ വിശുദ്ധ ആഗസ്റ്റിന്‍ ഉള്‍പ്പെടെയുള്ള ധാര്‍മ്മിക-മത പണ്ഡിതന്‍മാര്‍ ഏതു സാഹചര്യത്തിലാണെങ്കില്‍ പോലും ആത്മഹത്യ അനുവദനീയമല്ല എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിരുന്നാലും, വിശുദ്ധയുടെ വീരോചിത പ്രവര്‍ത്തിയെ അനേകര്‍ ബഹുമാനത്തോടെ കാണുന്നു. സഭയുടെ വിശ്വാസ സംഹിത പ്രകാരം വിശുദ്ധയുടെ മാതൃക അനുകരിക്കുന്നത് അനുവദനീയമല്ല. എല്ലാ അര്‍ത്ഥത്തിലും വിശുദ്ധരെ അനുകരിക്കുന്നത് അഭിലഷണീയമായ ഒരു കാര്യവുമല്ല. വിശുദ്ധയുടെ സമകാലികനും, അലെക്സാണ്ട്രിയായിലെ മെത്രാനുമായിരുന്ന ഡിയോണിസിയൂസ് ആണ് വിശുദ്ധയെ കുറിച്ചുള്ള വിവരണം എഴുതിയിട്ടുള്ളത്.
1 week ago | [YT] | 220
View 3 replies
SVM KARUKUTTY
അനുദിനവിശുദ്ധര്‍ : ഫെബ്രുവരി 8
വിശുദ്ധ ജെറോം എമിലിയാനി
വെനീസ് നഗരത്തില്‍, യാതൊരു ഉത്തരവാദിത്വവും, ദൈവഭയവുമില്ലാതെ വളര്‍ന്നു വന്ന ഒരു ഭടനായിരുന്നു വിശുദ്ധ ജെറോം എമിലിയാനി. നഗരത്തിലെ ഒരു കാവല്‍പുരയില്‍ വെച്ചുണ്ടായ ചെറിയ യുദ്ധത്തില്‍ ശത്രുക്കള്‍ അദ്ദേഹത്തെ ചങ്ങലയാല്‍ ബന്ധനസ്ഥനാക്കുകയും കല്‍തുറുങ്കിലടക്കുകയും ചെയ്തു. കാരാഗൃഹത്തില്‍ വെച്ച് വിശുദ്ധ ജെറോമിന് കഴിഞ്ഞകാല ജീവിതത്തെ പറ്റി ചിന്തിക്കുവാന്‍ ധാരാളം സമയം ലഭിച്ചു. എങ്ങിനെയാണ് പ്രാര്‍ത്ഥിക്കേണ്ടതെന്ന് സാവധാനം അദ്ദേഹം പഠിച്ചു. കാരാഗൃഹത്തില്‍ നിന്നും രക്ഷപ്പെട്ടപ്പോള്‍ അദ്ദേഹം വെനീസിലേക്ക് തിരികെ വരികയും തന്റെ അനന്തരവന്റെ വിദ്യാഭ്യാസത്തിന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്തു. കൂടാതെ പൗരോഹിത്യ പട്ടത്തിനുവേണ്ടിയുള്ള തന്റെ പഠനവും ആരംഭിച്ചു.
പൗരോഹിത്യപട്ടം ലഭിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, സാഹചര്യങ്ങളും സംഭവങ്ങളും അദ്ദേഹത്തെ പുതിയൊരു തീരുമാനമെടുക്കുവാനും, പുതിയൊരു ജീവിതരീതി സ്വീകരിക്കുവാനും പ്രേരിപ്പിച്ചു. ഇറ്റലിയുടെ വടക്കന്‍ പ്രദേശങ്ങള്‍ പ്ലേഗിന്റേയും, ക്ഷാമത്തിന്റേയും പിടിയിലമര്‍ന്നുകൊണ്ടിരുന്ന ഒരു കാലമായിരുന്നു അത്. വിശുദ്ധന്‍ തന്റെ സ്വന്തം ചിലവില്‍ രോഗികളെ ശുശ്രൂഷിക്കുകയും, ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കുകയും ചെയ്തു. തന്റെ സ്വത്തുമുഴുവനും പാവങ്ങള്‍ക്ക് ദാനമായി നല്കി. ശേഷിക്കുന്ന ജീവിതം അനാഥരായ കുട്ടികളുടെ സേവനത്തിനായി സമര്‍പ്പിക്കുവാന്‍ അദ്ദേഹം തീരുമാനമെടുത്തു. വിശുദ്ധന്‍ മൂന്ന് അനാഥാലയങ്ങള്‍ സ്ഥാപിക്കുകയും, മാനസാന്തരപ്പെട്ട വേശ്യകള്‍ക്കായി ഒരു അഭയസ്ഥാനം നിര്‍മ്മിക്കുകയും ചെയ്തു. കൂടാതെ അദ്ദേഹം ഒരാശുപത്രി കൂടി പണി കഴിപ്പിച്ചു. ഏതാണ്ട് 1532-ല്‍ വിശുദ്ധ ജെറോമും വേറെ രണ്ട് വൈദികരും കൂടി, അനാഥരെ ശുശ്രൂഷിക്കുന്നതിനും, യുവാക്കളുടെ വിദ്യാഭ്യാസത്തിനുമായി ഒരു സന്യാസ സഭ സ്ഥാപിച്ചു.
രോഗികളെ ശുശ്രൂഷിക്കുന്നതിനിടക്ക് രോഗബാധിതനായ വിശുദ്ധ വിശുദ്ധ ജെറോം എമിലിയാനി 1537-ല്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. 1767-ല്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. 1928-ല്‍ പിയൂസ് പതിനൊന്നാമന്‍ മാര്‍പാപ്പ വിശുദ്ധനെ "ഉപേക്ഷിക്കപ്പെട്ടവരും, അനാഥരുമായ കുട്ടികളുടെ' ആഗോള മധ്യസ്ഥനായി നാമകരണം ചെയ്തു.
1 week ago | [YT] | 197
View 2 replies
Load more