Shammah Visual Ministry, Karukutty. (Part of Signature Visual Media)
കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മറ്റെല്ലാവര്‍ക്കും നന്മയുടെ വഴിയെ സഞ്ചരിക്കാന്‍ ഉപകാരപ്രദമാകുന്ന വചനചിന്തകള്‍ ചുരുങ്ങിയ സമയദൈര്‍ഘ്യത്തില്‍.... പ്രകാശത്തിന്‍റെ വചനങ്ങളിലൂടെയും വിശുദ്ധരുടെ വഴികളിലൂടെയും അനുഭവ സാക്ഷ്യങ്ങളിലൂടെയും ചലച്ചിത്രാവിഷ്കാരങ്ങളിലൂടെയും Action Song കളിലൂടെയും ദൈവരാജ്യ അനുഭവത്തിലേക്ക് നിങ്ങളെ കൂട്ടികൊണ്ടുപോകുന്ന വൈദികരും സന്യാസിനികളും അല്‍മായ ശുശ്രൂഷകരും കുട്ടികളും യുവജനങ്ങളും ഒരുക്കുന്ന സ്വര്‍ഗ്ഗീയ വിരുന്ന്... കാണുക പങ്കുവയ്ക്കുക...
SVM KARUKUTTY
അനുദിനവിശുദ്ധര്‍ : ഏപ്രില്‍ 7
വിശുദ്ധ ജോണ്‍ ബാപ്റ്റിസ്റ്റ് ഡി ലാ സല്ലെ
1651-ല്‍ റെയിംസിലാണ് ജോണ്‍ ബാപ്റ്റിസ്റ്റ് ഡി ലാ സല്ലെ ജനിച്ചത്. വിശുദ്ധനു 16 വയസ്സുള്ളപ്പോള്‍ അദ്ദേഹം ആ നാട്ടിലെ കത്രീഡലിലെ ചാപ്റ്റര്‍ അംഗമായിരുന്നു. 1678-ല്‍ വിശുദ്ധന്‍ പൗരോഹിത്യപട്ടം സ്വീകരിച്ചു. പട്ടം സ്വീകരിച്ച ഉടനെ തന്നെ അദ്ദേഹം ഒരു പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന വിദ്യാലയത്തിന്റെ അധികാരിയായി നിയമിതനായി. 1679-ല്‍ വിശുദ്ധന്‍, അഡ്രിയാന്‍ ന്യേല്‍ എന്ന് പേരായ ഒരു അത്മായനെ കണ്ടുമുട്ടി. അദ്ദേഹം ആണ്‍കുട്ടികള്‍ക്ക് വേണ്ടിയൊരു സ്കൂള്‍ തുടങ്ങുവാനായി ആഗ്രഹിക്കുന്ന കാര്യം വിശുദ്ധനെ അറിയിച്ചു. അതേ തുടര്‍ന്ന് അദ്ദേഹം രണ്ട് സ്കൂളുകള്‍ ആരംഭിച്ചു. വിദ്യാഭ്യാസരംഗത്തെ പ്രവര്‍ത്തനം വിശുദ്ധനു വളരെയേറെ ഇഷ്ടമായിരുന്നു. അദ്ദേഹം അദ്ധ്യാപകരോടു വളരെ താല്പര്യപൂര്‍വ്വം ഇടപെടുകയും ക്രമേണ അവരെ തന്റെ ഭവനത്തില്‍ താമസിക്കുവാന്‍ ക്ഷണിക്കുകയും ചെയ്തു. തന്റെ മനസ്സില്‍ ഉരുത്തിരിഞ്ഞ വിദ്യാഭ്യാസ പദ്ധതിയേക്കുറിച്ച് വിശുദ്ധന്‍ അവര്‍ക്ക് പരിശീലനം നല്‍കി. കുറെപേര്‍ വിശുദ്ധന്‍റെ ആശയങ്ങളെ തള്ളികളഞ്ഞു കൊണ്ട് ജോലി ഉപേക്ഷിച്ച് പോയെങ്കിലും വേറെ കുറെപേര്‍ വിശുദ്ധനുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു. അങ്ങനെ ‘ബ്രദേഴ്സ് ഓഫ് ദി ക്രിസ്ത്യന്‍ സ്കൂള്‍'സിന്’ ആരംഭമായി.
വിദ്യാഭ്യാസത്തെ നന്മചെയ്യുവാനുള്ള നല്ലൊരവസരമായി കണ്ട് വിശുദ്ധന്‍ തന്റെ ‘കാനന്‍’ പട്ടം ഉപേക്ഷിക്കുകയും, പാരമ്പര്യമായി തനിക്ക് ലഭിച്ചതെല്ലാം പാവങ്ങള്‍ക്ക് വീതിച്ചു കൊടുക്കുകയും ചെയ്തു. വിശുദ്ധന്‍ തന്റെ അദ്ധ്യാപകരെ മതപരമായ ഒരു ആത്മീയ-സമൂഹമായി രൂപാന്തരപ്പെടുത്തി. വളരെപെട്ടെന്ന്‍ തന്നെ അദ്ദേഹത്തിന്റെ സ്കൂളില്‍ നിന്നും നിരവധി ആണ്‍കുട്ടികള്‍ ‘ബ്രദേഴ്സില്‍’ പ്രവേശം ആവശ്യപ്പെട്ടു തുടങ്ങി. അതിനാല്‍ വിശുദ്ധന്‍ അവരെ ആത്മീയ അദ്ധ്യാപകരാക്കുവാനുള്ള പരിശീലനം നല്‍കുന്നതിനായി ഒരു ജൂനിയര്‍ പരിശീലന കേന്ദ്രവും സ്ഥാപിച്ചു.
നിരവധി പാസ്റ്റര്‍മാരുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ചുകൊണ്ട് വിശുദ്ധന്‍- ആദ്യം റെയിംസിലും പിന്നീട് പാരീസിലും, അവസാനം സെന്റ്-ഡെനിസിലും അദ്ധ്യാപകര്‍ക്ക് പരിശീലനം കൊടുക്കുന്ന പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. വിദ്യാഭ്യാസരംഗത്ത് താന്‍ പുതിയൊരു സമ്പ്രദായത്തിനു അടിത്തറയിടുകയാണെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിയ വിശുദ്ധന്‍ തന്റെ വിദ്യാഭ്യാസ രീതിയെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു. മാത്രമല്ല കൈതൊഴിലുകാര്‍ക്ക് വേണ്ട പരിശീലനം നല്‍കുന്നതിനായും വിശുദ്ധന്‍ വിദ്യാലങ്ങള്‍ സ്ഥാപിച്ചു. ഇംഗ്ലണ്ടിലെ രാജാവായ ജെയിംസിന്റെ അപേക്ഷ പ്രകാരം കുലീന വര്‍ഗ്ഗത്തിലുള്ളവര്‍ക്ക് വരെ വിശുദ്ധന്‍ വിദ്യാലയം സ്ഥാപിച്ചു.
അസാധാരണമായ ബുദ്ധിവൈഭവത്തോട് കൂടി മുന്നോട്ട് പോയ വിശുദ്ധന്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരിന്നു. 1719- ലെ നോമ്പുകാലത്ത് അതി ഗുരുതരമായൊരു അപകടത്തിനു വിധേയനായ വിശുദ്ധന്‍ ദുഃഖവെള്ളിയാഴ്ച ദിനം ഇഹലോകവാസം വെടിഞ്ഞു. 1900-ത്തില്‍ ലിയോ പതിമൂന്നാമന്‍ പാപ്പാ ജോണ്‍ ബാപ്റ്റിസ്റ്റ് ഡി ലാ സല്ലെയേ വിശുദ്ധനായി പ്രഖ്യാപിച്ചു. തുടര്‍ന്ന് പിയൂസ് പന്ത്രണ്ടാമന്‍ പാപ്പാ വിശുദ്ധനെ സ്കൂള്‍ അദ്ധ്യാപകരുടെ മദ്ധ്യസ്ഥനായി പ്രഖ്യാപിക്കുകയും ചെയ്തു.
13 hours ago | [YT] | 128
View 3 replies
SVM KARUKUTTY
അനുദിനവിശുദ്ധര്‍ : ഏപ്രില്‍ 6
വാഴ്ത്തപ്പെട്ട പീയറീന മോറോസിനി 1931-1957)
'അക്രമവും ചതിയും നിറഞ്ഞ ആധുനിക ലോകത്തിലെ വിശുദ്ധിയുടെ അടയാളമാണ് പീയറീന മോറോസിനി' എന്നാണ് പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഈ വിശുദ്ധയെ വിശേഷിപ്പിച്ചത്. 1957ല്‍ ഇറ്റലിയില്‍ ക്രൂരമായ പീഡനങ്ങളേറ്റു വാങ്ങി കൊല്ലപ്പെട്ട ഈ ഇരുപത്തിയാറുകാരിയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന ചടങ്ങിലായിരുന്നു പോപ്പ് ഈ വിശേഷണം അവര്‍ക്കു കൊടുത്തത്. ഇറ്റലിയിലെ ബെര്‍ഗാമോ രൂപതയിലുള്ള ഒരു കുടുംബത്തിലെ ദരിദ്രരായ മാതാപിതാക്കളുടെ എട്ടു മക്കളില്‍ ഒരുവളായി 1931 ലാണ് പീയറീന ജനിച്ചത്. കുടുംബത്തിന്റെ പട്ടിണി മാറ്റുന്നതിനു വേണ്ടി പതിനഞ്ചാം വയസില്‍ ഒരു നെയ്ത്തുശാലയില്‍ അവള്‍ ജോലിക്കു പോയിത്തുടങ്ങി. ചെറുപ്രായം മുതലെ അടിയുറച്ച ദൈവവിശ്വാസിയായിരുന്നു അവര്‍. വില പിടിച്ച വസ്ത്രങ്ങളോ ആഭരണങ്ങളോ ഇല്ലായിരുന്നെങ്കിലും അതിനെക്കാളൊക്കെ വിലപിടിച്ചതായി അവള്‍ കണ്ടത് തന്റെ കന്യകാത്വമായിരുന്നു. ഒരു കന്യകയായി എന്നും ദൈവത്തിനു വേണ്ടി ജീവിക്കുമെന്ന് അവള്‍ ശപഥം ചെയ്തിരുന്നു. എട്ടു മക്കളെ വളര്‍ത്താന്‍ കഷ്ടപ്പെട്ടിരുന്ന അമ്മയെ സഹായിക്കുന്നതിനു വേണ്ടി കുടുംബഭാരം പകുതി ഏറ്റെടുത്തതിനാല്‍ മഠത്തില്‍ ചേര്‍ന്നു കന്യകാസ്ത്രീയാകാന്‍ അവള്‍ക്കു കഴിഞ്ഞില്ല. എന്നിരുന്നാലും മതാധ്യാപികയായും സാമൂഹിക പ്രവര്‍ത്തകയായും അവള്‍ പ്രവര്‍ത്തിച്ചു. ജോലിയുടെ ഇടവേളകളില്‍ പാവപ്പെട്ടവരെയും രോഗികളെയും ശുശ്രൂഷിക്കാനും അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കാനും പീയറിന സമയം കണ്ടെത്തി. പീയറീനയ്ക്കു 26 വയസു പ്രായമുള്ളപ്പോള്‍ ഒരു ദിവസം ജോലി കഴിഞ്ഞ് അവള്‍ വീട്ടിലെത്തിയപ്പോള്‍ കാമഭ്രാന്തനായ ഒരു മനുഷ്യന്‍ അവളെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു. അവള്‍ വഴങ്ങിയില്ലഫ. പലവിധ പ്രലോഭനങ്ങള്‍ കൊണ്ട് അയാള്‍ അവളെ വശീകരിക്കാന്‍ ശ്രമിച്ചു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച അവളെ അയാള്‍ കല്ലെറിഞ്ഞു വീഴ്ത്തി. മാനഭംഗപ്പെടുത്തിയ ശേഷം അവളെ കൊലപ്പെടുത്തുകയും ചെയ്തു. വിശുദ്ധയായ മരിയ ഗൊരേത്തിയുടെ ജീവിതത്തിന്റെ തനിയാവര്‍ത്തനമായിരുന്നു ഒരു തരത്തില്‍ പിയറീനയുടെ ജീവിതം. മരിയയെ പോലെ കാമഭ്രാന്തനായ മനുഷ്യനാല്‍ പിയറീനയും കൊല്ലപ്പെട്ടു. പിയറീനയുടെ വിശുദ്ധമായ ജീവിതത്തെ ഏവരും അംഗീകരിച്ചിരുന്നു. അതുകൊണ്ടു തന്നെ അക്കാലത്ത് ഇറ്റലി കണ്ട ഏറ്റവും വലിയ ശവസംസ്‌കാര ചടങ്ങായിരുന്നു അവളുടേത്. തന്റെ ചാരിത്ര്യം നിലനിര്‍ത്തുന്നതിനുവേണ്ടി രക്തസാക്ഷിത്വം വഹിച്ച പിയറീനയെ മാനംഭംഗത്തിനിരയാകുന്നവരുടെ മധ്യസ്ഥയായാണ് കണക്കാക്കുന്നത്.
1 day ago | [YT] | 157
View 3 replies
SVM KARUKUTTY
അനുദിനവിശുദ്ധര്‍ : ഏപ്രില്‍ 1
വിശുദ്ധ ഹഗ്ഗ്
1053-ല്‍ ഡോഫൈനിലെ വലെന്‍സിലെ ഒരു ഭൂപ്രദേശമായ ചാഷ്യൂ-നിയൂഫിലായിരുന്നു വിശുദ്ധന്റെ ജനനം. വിശുദ്ധന്റെ പിതാവായിരുന്ന ഒഡീലോ തന്റെ രാജ്യത്തിന്റെ സൈന്യത്തിലെ ഒരുന്നത ഉദ്യോഗസ്ഥനായിരുന്നു. വളരെ ധീരതയോടും, വിശ്വസ്തതയോടും കൂടി അദ്ദേഹം തന്റെ ജോലി നിര്‍വഹിച്ചു വന്നു. പിന്നീട് തന്റെ മകനായ വിശുദ്ധ ഹഗ്ഗിന്റെ ഉപദേശപ്രകാരം ഒരു കാര്‍ത്തൂസിയന്‍ സന്യാസിയായി മാറുകയും എളിമയും ഭക്തിയും നിറഞ്ഞ ജീവിതം നയിക്കുകയും ചെയ്തു.
തന്റെ മകന്റെ ജീവിതരീതികളും ആദ്ധ്യാത്മികതയും സ്വീകരിച്ചുകൊണ്ട് നൂറു വര്‍ഷത്തോളം ജീവിച്ചതിനു ശേഷം അദ്ദേഹം സമാധാനപൂര്‍വ്വം കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. സ്വന്തം ഭവനത്തില്‍ പ്രാര്‍ത്ഥനയും, ദൈവ സ്തുതികളുമായി കഴിഞ്ഞിരുന്ന തന്റെ അമ്മയുടെ അവസാന നിമിഷങ്ങളില്‍ സമാധാന പൂര്‍ണ്ണമായ അന്ത്യത്തിനായി വിശുദ്ധന്‍ അവരേയും സഹായിച്ചു.
ശൈശവം മുതല്‍ക്കേ തന്നെ ദൈവാനുഗ്രഹം സിദ്ധിച്ചിരുന്ന ഒരു പയ്യനായിരുന്നു വിശുദ്ധനായ ഹഗ്ഗ്. വിശുദ്ധന്‍ തന്റെ പഠനങ്ങളിലും ഭക്തിയിലും ഒരുപോലെ മുന്നേറി. വലെന്‍സിലെ കത്രീഡലിലെ ഒരു പുരോഹിതാര്‍ത്ഥിയായി തീര്‍ന്ന വിശുദ്ധന്‍, തന്റെ വിശുദ്ധിയും, അസാധാരണമായ കഴിവുംകൊണ്ട് ആ കത്രീഡലിനെ ഒരു അലങ്കാരമാക്കി മാറ്റുകയും, തന്റെ സഹപ്രവര്‍ത്തകരുടെ സ്നേഹത്തിന് പാത്രമായി തീരുകയും ചെയ്തു.
ദൈയിലെ മെത്രാനായി തീര്‍ന്ന വിശുദ്ധന്‍, അധികം താമസിയാതെ ലിയോണ്‍സിലെ മെത്രാപ്പോലീത്തയായി മാറി. ഒരിക്കല്‍ വലെന്‍സില്‍ എത്തുവാനിടയായ പരിശുദ്ധ സഭയുടെ കര്‍ദ്ദിനാള്‍ പ്രതിനിധി വിശുദ്ധനെ കാണുവാനിടയാകുകയും അദ്ദേഹത്തിന്റെ മാന്യതയില്‍ ആകൃഷ്ടനായ അദ്ദേഹം വിശുദ്ധനെ പല പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങളും ഏല്‍പ്പിക്കുകയും ചെയ്തു. 1080-ല്‍ പാപ്പായുടെ പ്രതിനിധി അവിഗ്നോണില്‍ ഒരു സിനഡ് വിളിച്ചുകൂട്ടുകയും ഗ്രനോബിളിലെ സഭയുടെ ശോച്യാവസ്ഥ കണക്കിലെടുത്തു കൊണ്ട് ഈ അവസ്ഥ പരിഹരിക്കാനും സഭയുടെ മുന്‍കാല മഹത്വം വീണ്ടെടുക്കുന്നതിനുള്ള ഉത്തരവാദിത്വം വിശുദ്ധനെ ഏല്‍പ്പിക്കുവാന്‍ തീരുമാനിച്ചു. എന്നാല്‍ തന്റെ ഉള്ളിലുള്ള ഭയം നിമിത്തം വിശുദ്ധന്‍ ഈ ഉത്തരവാദിത്വം ഏറ്റെടുക്കുവാന്‍ വിസമ്മതിച്ചു.
പക്ഷെ പരിശുദ്ധ പിതാവിന്‍റെ പ്രതിനിധിയുടേയും, സമിതിയുടേയും നിരന്തരമായ നിര്‍ബന്ധത്തിനു വഴങ്ങി വിശുദ്ധന്‍ മെത്രാനായി അഭിഷേകം ചെയ്യപ്പെടുന്നതിനായി പാപ്പാ പ്രതിനിധിയുടെ കൂടെ റോമിലേക്ക് യാത്രയായി. അന്നത്തെ പാപ്പയായിരിന്ന ഗ്രിഗറി ഏഴാമന്‍ പാപ്പായോട് വിശുദ്ധന്‍ തന്റെ ഉള്ളിലെ താല്പര്യകുറവിനെ കുറിച്ച് അറിയിച്ചു. എന്നാല്‍ അതെല്ലാം സാത്താന്റെ മാലാഖയുടെ പ്രേരണകള്‍ കൊണ്ടുണ്ടാവുന്ന പ്രലോഭനങ്ങള്‍ ആണെന്ന് വിവരിച്ചു കൊണ്ട് ഗ്രിഗറി ഏഴാമന്‍ പാപ്പ, വിശുദ്ധന് തന്റെ പുതിയ കുരിശു ചുമക്കുന്നതിനുള്ള ധൈര്യം നല്‍കി.
ദൈവഭക്തയായിരുന്ന മൌദ് പ്രഭ്വിയും വിശുദ്ധന്റെ അഭിഷേക ചടങ്ങില്‍ സന്നിഹിതയായിരുന്നു. മെത്രാനായി അഭിഷിക്തനായ ശേഷം തിരിച്ച് ഗ്രനോബിളില്‍ എത്തിയ വിശുദ്ധന് തന്റെ കണ്ണുനീര്‍ നിയന്ത്രിക്കുവാന്‍ സാധിച്ചില്ല, കാരണം ശത്രുക്കള്‍ വിതച്ച വിഷവിത്തുകള്‍ മൂലം ജനങ്ങളില്‍ ഭൂരിഭാഗവും മതപരമായ കര്‍ത്തവ്യങ്ങളില്‍ നിന്നും അകന്നു കഴിയുന്ന നിലയിലായിരുന്നു. ദൈവഭക്തിയില്‍ നിന്നും ധാര്‍മ്മികതയില്‍ നിന്നും വളരെയേറെ അധപതിച്ച നിലയിലായിരുന്നു അവര്‍. സഭയുടെ വരുമാനം മുഴുവന്‍ വ്യതിചലിക്കപ്പെട്ട നിലയിലായിരിന്നു.
തന്റെ വരവിനു ശേഷം വിശുദ്ധന്‍ അവിടുത്തെ ദുര്‍വൃത്തികളെ തടയുകയും, സഭയെ പുനരുദ്ധാരിപ്പിക്കുന്നതിനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. തന്റെ ഈ ദൗത്യത്തിനായി അദ്ദേഹം കഠിനമായി ഉപവസിക്കുകയും, തന്റെ അജഗണത്തിന്റെ മേല്‍ ദൈവീക കരുണയ്ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഈ ആദ്ധ്യാത്മികത് കൊണ്ട് തന്നെ വിശുദ്ധന്റെ രൂപതയുടെ മേലുണ്ടായ ദൈവകാരുണ്യം വളരെ വലുതായിരിന്നു. കുറച്ചു കാലങ്ങള്‍ക്കുള്ളില്‍ തന്നെ ആ പ്രദേശത്ത് വളരെ വലിയ മാറ്റങ്ങള്‍ കണ്ട് തുടങ്ങി. രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ വിശുദ്ധ ഹഗ്ഗ് മറ്റ് വിശുദ്ധരുടെ എളിമയെ അനുകരിച്ചു കൊണ്ട് തിരുസഭയുടെ അനുവാദത്തോടുകൂടി ആവര്‍ഗ്നെയിലെ ചയിസെ-ദിയൂ അല്ലെങ്കില്‍ കാസാ-ദേയി സന്യാസാശ്രമത്തില്‍ ഒരു സന്യാസാര്‍ത്ഥിയായി ചേര്‍ന്നു.
ഗ്രിഗറി ഏഴാമന്‍ പാപ്പാ വിശുദ്ധനോട് തിരികെ വന്നു തന്റെ മെത്രാന്‍ പദവിയില്‍ തുടരുവാന്‍ ആവശ്യപ്പെടുന്നത് വരെ വിശുദ്ധന്‍ അവിടെ സകലര്‍ക്കും മാതൃകയായി ജീവിച്ചു പോന്നു. തന്റെ ഏകാന്തവാസത്തില്‍ നിന്നും തിരികെ വന്ന വിശുദ്ധന്‍ മറ്റൊരു മോശയേപ്പോലെ പുതിയ ഉണര്‍വോട് കൂടി വളരെയേറെ വിജയകരമായി പുതിയ സഭാ നവീകരണങ്ങള്‍ നടപ്പിലാക്കി. ഒരു അസാധാരണമായ സുവിശേഷ പ്രഘോഷണ വരം ലഭിച്ചിട്ടുള്ള ആളായിരുന്നു വിശുദ്ധ ഹഗ്ഗെന്നു ചരിത്രകാരന്‍ നമ്മോടു പറയുന്നു.
വിശുദ്ധ ബ്രൂണോയും അദ്ദേഹത്തിന്റെ 6 സഹചാരികളും ലോകത്തിന്റെ ഭൗതികത ഉപേക്ഷിക്കുവാനുള്ള തങ്ങളുടെ തീരുമാനത്തില്‍ വിശുദ്ധന്റെ ഉപദേശം ആരാഞ്ഞു. അദ്ദേഹം അവരെ തന്റെ രൂപതയിലുള്ള ഒരു മരുഭൂമിയിലേക്ക് അയച്ചു. അവിടെയാണ് വിശുദ്ധ ബ്രൂണോയുടെ പ്രസിദ്ധമായ സന്യാസ സമൂഹം രൂപം കൊണ്ടത്. ആ ദൈവീകമനുഷ്യരുടെ സ്വാധീനം മൂലം വിശുദ്ധന്‍ നടന്നുകൊണ്ട് തന്റെ രൂപത സന്ദര്‍ശനം നടത്തുന്നതിനായി തന്റെ കുതിരകളെ വില്‍ക്കുവാന്‍ തീരുമാനിച്ചു. എന്നാല്‍ വിശുദ്ധന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്തു കൊണ്ട് വിശുദ്ധ ബ്രൂണോ വിശുദ്ധനെ അതില്‍ നിന്നും പിന്തിരിപ്പിച്ചു. വിശുദ്ധന്റെ അവസാന 40 വര്‍ഷക്കാലം നിരന്തരമായ തലവേദനയും വയറുവേദനയും അദ്ദേഹത്തെ കഷ്ടപ്പെടുത്തി.
നീണ്ട കുമ്പസാരങ്ങളും, കണ്ണുനീര്‍ ഒഴുക്കികൊണ്ടുള്ള പ്രാര്‍ത്ഥനകളും, അനുതാപ പ്രവര്‍ത്തികളും വിശുദ്ധന്‍ സന്തോഷപൂര്‍വ്വം നിര്‍വഹിച്ചു പോന്നു. തന്റെ മനസ്സിന്റെ ഏകാഗ്രത തെറ്റിക്കുവാന്‍ വിശുദ്ധന്‍ യാതൊന്നിനേയും അനുവദിച്ചില്ല. പുറത്തു നിന്നുള്ള വാര്‍ത്തകളെ വിശുദ്ധന്‍ ശ്രദ്ധിച്ചിരുന്നില്ല. സ്ത്രീകളുമായി വളരെയേറെ അകല്‍ച്ച വിശുദ്ധന്‍ പാലിച്ചിരുന്നു. ഇന്നസെന്റ് രണ്ടാമന്‍ പാപ്പായോടു ഏകാന്ത ജീവിതം നയിക്കുന്നതിനായി തന്നെ മെത്രാന്‍ പദവിയില്‍ നിന്നും ഒഴിവാക്കി തരണമെന്നു വിശുദ്ധന്‍ അപേക്ഷിച്ചെങ്കിലും അപേക്ഷ സ്വീകരിക്കപ്പെട്ടില്ല. എന്നാല്‍ ദൈവം ഒരു രോഗം മൂലം വിശുദ്ധന്റെ ആതമാവ് ശുദ്ധീകരിക്കുവാന്‍ തീരുമാനിച്ചു, വിശുദ്ധന്റെ ഓര്‍മ്മശക്തി പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. എന്നാല്‍ തന്റെ പ്രാര്‍ത്ഥനകളൊന്നും വിശുദ്ധന്‍ മറന്നിരുന്നില്ലതാനും.
1132 ഏപ്രില്‍ 1നു ഏതാണ്ട് 80 വയസ്സാകുവാന്‍ രണ്ടു മാസം ബാക്കിയുള്ളപ്പോള്‍ വിശുദ്ധന്‍ തന്റെ ജീവന്‍ കൈവെടിഞ്ഞ് കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. 1134-ല്‍ ഇന്നസെന്റ് രണ്ടാമന്‍ പാപ്പാ മെത്രാനായിരുന്ന ഹഗ്ഗിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. നിരവധി അത്ഭുതങ്ങള്‍ വിശുദ്ധന്റെ പേരില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
6 days ago | [YT] | 357
View 2 replies
SVM KARUKUTTY
അനുദിനവിശുദ്ധര്‍ : മാര്‍ച്ച് 31
രക്തസാക്ഷിയായ വിശുദ്ധ ബെഞ്ചമിന്‍
സാപ്പോർ ദ്വീതീയൻ, തൃതീയൻ എന്നീ രാജാക്കന്മാരുടെ കാലത്ത് നാലാം ശതാബ്ദത്തിന്റെ അന്ത്യത്തിൽ പേഴ്സ്യയിൽ, ക്രിസ്തുമര്‍ദ്ദനം ഭീകരമായിരിന്നു. 421-ൽ ബെരാണസു രാജാവ് നടത്തിയ മതപീഢനം അതീവ ഘോരമായിരിന്നു. പ്രസ്തുത മര്‍ദ്ദനത്തിന്റെ വര്‍ണ്ണന സമകാലികനായ തെയോഡൈറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. മുള്ള് കൊണ്ട് ശരീരത്തില്‍ കുത്തിയും തൊലിപൊളിച്ചും മറ്റു പലവിധത്തിലുമൊക്കെ അവര്‍ ക്രിസ്ത്യാനികളെ മര്‍ദ്ദിച്ചു.
ബരാനെസ്സു രാജാവിന്‍റെ കാലത്ത് മര്‍ദ്ദിതനായ ഒരു ആറാം പട്ടക്കാരനാണ് ബഞ്ചമിന്‍. ക്രൂരമായ പീഡനങ്ങള്‍ക്ക് ശേഷം അദ്ദേഹത്തെ ജയിലിലടച്ചു. ഒരു കൊല്ലം കഴിഞ്ഞു ക്രൈസ്തവ വിശ്വാസം ഇനി പ്രഘോഷിക്കരുത് എന്ന താക്കീതോടെ അദ്ദേഹത്തെ വിട്ടയച്ചു. പരിശുദ്ധാത്മാവിന്റെ നിറവ് മൂലം സത്യം അടച്ചു പൂട്ടി വെക്കില്ലയെന്ന് അദ്ദേഹം തീരുമാനിച്ചു. ബഞ്ചമിന്‍ വീണ്ടും വചനപ്രഘോഷണം നടത്താന്‍ തുടങ്ങി. ഇതറിഞ്ഞ രാജാവ് അദ്ദേഹത്തെ വിളിച്ച് ചോദ്യം ചെയ്തു.
ബഞ്ചമിന്‍ ക്രിസ്തുവിനെ നിരാകരിക്കാന്‍ തയാറാകില്ലയെന്ന് മനസ്സിലാക്കിയ രാജാവ് അദ്ദേഹത്തെ മര്‍ദിക്കാന്‍ ആജ്ഞ നല്കി. പടയാളികള്‍ ബഞ്ചമിന്‍റെ വിരലുകളിലെ നഖങ്ങളുടെ കീഴിലുള്ള മാംസത്തില്‍ മുള്ള് കുത്തികേറ്റി കൊണ്ടിരിന്നു. ശരീരത്തിന്റെ ഏറ്റവും മൃദുലഭാഗങ്ങളിലും ഇത് തുടര്‍ന്നു കൊണ്ടിരിന്നു. അവസാനം വയറില്‍ ഒരു കുറ്റി തറച്ചു കയറി കുടല്‍ ഭേദിച്ചു. അങ്ങനെ 424-ല്‍ അദ്ദേഹം രക്തസാക്ഷിത്വ മകുടം ചൂടി.
1 week ago | [YT] | 222
View 3 replies
SVM KARUKUTTY
അനുദിനവിശുദ്ധര്‍ : മാര്‍ച്ച് 30
വിശുദ്ധ ജോണ്‍ ക്ലിമാക്കസ്
ക്ലൈമാക്സ് അഥവാ പരിപൂര്‍ണ്ണതയിലേക്കുള്ള ഗോവണി എന്ന വിശിഷ്ട്ട ഗ്രന്ഥത്തിന്റെ കര്‍ത്താവെന്ന നിലയിലാണ് ക്ലിമാക്കസ് എന്ന നാമധേയം ജോണിനോട് ചേര്‍ന്നത്. ഇദ്ദേഹം 524-ല്‍ പലസ്തീനായില്‍ ജനിച്ചു. സമര്‍ത്ഥനായ ജോണ്‍ പതിനാറാമത്തെ വയസ്സില്‍ ലോകത്തെ ആര്‍ഭാടങ്ങള്‍ ഉപേക്ഷിച്ചു സന്യാസം വരിച്ചുവെന്ന് മാത്രമല്ല 22-മത്തെ വയസ്സില്‍ സീനാമലയില്‍ തപോജീവിതം നയിക്കുവാനും തുടങ്ങി. മര്‍ട്ടിനിയൂസ് എന്ന ഒരു സന്യാസിയുടെ ശിക്ഷണം സ്വീകരിച്ച് മലഞ്ചെരുവില്‍ ഒരു പര്‍ണ്ണശാലയില്‍ താമസമുറപ്പിച്ചു. ആത്മപരിത്യാഗവും മൌനവും എളിമയും അനുസ്യൂതമായ പ്രാര്‍ത്ഥനയും വഴി ദൃശ്യമായ ആ ഗിരിയില്‍ നിന്ന്‍ അദൃശ്യനായ ദൈവത്തിങ്കലേക്ക് ആത്മാവിനെ ഉയര്‍ത്തികൊണ്ടിരിന്നു. ജോണിന് 35 വയസ്സുള്ളപ്പോള്‍ ഗുരു മരിക്കുകയാല്‍ വേറൊരു ഗുരുവിന്‍റെ ശിക്ഷണം സ്വീകരിച്ച് അദ്ദേഹം തോള്‍മൈതാനത്തേക്ക് നീങ്ങി.
ശനിയാഴ്ചയും ഞായറാഴ്ചയും മലഞ്ചെരുവിലുള്ള പള്ളിയില്‍ പോയി ദിവ്യബലിയിലും മറ്റ് പ്രാര്‍ത്ഥനകളിലും ജോണ്‍ പങ്കെടുത്തിരിന്നു. തുച്ഛമായ ഭക്ഷണം കഴിച്ചിരിന്ന അദ്ദേഹം മാംസവും മത്സ്യവും വര്‍ജിച്ചിരിന്നു. വേദപുസ്തകവും സഭാപിതാക്കന്മാരുടെ ഗ്രന്ഥങ്ങളുമായിരിന്നു അദ്ദേഹത്തിന്റെ പഠനവിഷയം. പര്‍ണ്ണശാല ജനങ്ങള്‍ക്ക് പരിചിതമായെന്ന് കണ്ടപ്പോള്‍ അകലെ പാറക്കെട്ടിലുണ്ടായിരിന്ന ഒരു ഗുഹയില്‍ പ്രാര്‍ത്ഥനയിലും ധ്യാനത്തിലുമാണ് ജോണ്‍ സമയം ചിലവഴിച്ചിരിന്നത്.
പലരും ജോണിന്‍റെ ഉപദേശങ്ങള്‍ തേടി ആശ്വാസം പ്രാപിച്ചിരിന്നു. അസൂയാലുക്കളായ ചിലര്‍ അദ്ദേഹം നീണ്ട പ്രഭാഷണങ്ങളില്‍ സമയം നഷ്ട്ടപ്പെടുത്തുന്നുവെന്ന് ആരോപിച്ചു. അത് വെറും ഏഷണിയായിരിന്നുവെങ്കിലും പന്ത്രണ്ടു മാസത്തേക്ക് ജോണ്‍ മൌനം അവലംബിച്ചു. ഏഷണിക്കാര്‍ അദ്ദേഹത്തിന്റെ വിനയം കണ്ട് തന്‍റെ ഉപദേശങ്ങള്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ടു. ജനങ്ങള്‍ അദ്ദേഹത്തെ അധുനാതന മൂശയായി പരിഗണിക്കാന്‍ തുടങ്ങി.
പര്‍ണ്ണശാലയില്‍ അങ്ങനെ 40 വര്‍ഷം താമസിച്ചു. 75-മത്തെ വയസ്സില്‍ അദ്ദേഹം സീനാമലയിലുള്ള സന്യാസികളുടെ ആബട്ടായി തിരഞ്ഞെടുക്കപ്പെട്ടു. അക്കാലത്ത് അനേകരുടെ ആവശ്യപ്രകാരം പരിപ്പൂര്‍ണ്ണതയെ പറ്റി ഒരു ഗ്രന്ഥമെഴുതി. അതാണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ പേരിന് കാരണമായ ക്ലൈമാക്സ് എന്ന ഗ്രന്ഥം. സ്ഥാനമാനങ്ങള്‍ വ്യഗ്രചിന്തകളിലേക്ക് മനസ്സിനെ ആനയിക്കുന്നുവെന്ന് കണ്ട് മരണത്തിന് സ്വല്‍പ്പം മുന്‍പ് അദ്ദേഹം സ്ഥാനമൊഴിഞ്ഞു ധ്യാനനിരതനായി, 605 മാര്‍ച്ച് 30 നു അദ്ദേഹം ദിവംഗതനായി.
1 week ago | [YT] | 216
View 3 replies
SVM KARUKUTTY
അനുദിനവിശുദ്ധര്‍ : മാര്‍ച്ച് 29
വി. ഗ്ലാഡിസ്
ആര്‍തര്‍ ചക്രവര്‍ത്തിയുടെ കാലത്ത് വെയില്‍സിലെ ബ്രക്‌നോക്കിന്റെ രാജാവായിരുന്ന ബ്രിച്ചാന്റെ മകളായിരുന്നു ഗ്ലാഡിസ്. ഗുണ്ടാത്തലവനായിരുന്ന ഗുണ്ടെലെസും ഗ്‌ളാഡിസും പ്രണയബദ്ധരായിരുന്നു. എന്നാല്‍ ബ്രിച്ചാന് ഇത് ഇഷ്ടമായിരുന്നില്ല. ഗ്ലാഡിസിനെ സ്വന്തമാക്കുന്നതിനു വേണ്ടി ഗുണ്ടെലസ് തന്റെ 300 അംഗ സംഘവുമായി ബ്രിച്ചാനെ ആക്രമിച്ചു. എന്നാല്‍ ഗുണ്ടെലെസിനൊപ്പ മുണ്ടായിരുന്നവരില്‍ 200 പേരും കൊല്ലപ്പെട്ടു. ഗുണ്ടെലെസ് പരാജയപ്പെട്ടു. പക്ഷേ, ആരുമറിയാതെ ഗുണ്ടെലെസ് ഗ്ലാഡിസിനെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിച്ചു. ദൈവത്തില്‍ നിന്നകന്നു പാപങ്ങളില്‍ മുഴുകിയാണിവര്‍ ജീവിച്ചത്. എന്നാല്‍ ഇവരുടെ മകന്‍ കാഡോക് ദൈവികമാര്‍ഗത്തില്‍ നീങ്ങി പുരോഹിതനായി മാറി. കാഡോകിന്റെ ഉപദേശത്തെ തുടര്‍ന്ന്, മാനസാന്തരപ്പെട്ട ഗ്ലാഡിസും ഗുണ്ടെലെസും തെറ്റുകള്‍ തിരുത്തി ദൈവത്തിലേക്കു മടങ്ങിവന്നു. ദൈവവിളിയെ തുടര്‍ന്നു ലൗകിക ജീവിതം ഉപേക്ഷിച്ച് ഗ്ലാഡിസ് സന്യാസി നിയായി മാറി. ഗുണ്ടെലെസും സന്യാസജീവിതം തുടങ്ങി. പ്രേഷിത പ്രവര്‍ത്തനവും കാരുണ്യ പ്രവര്‍ത്തികളും വഴി ചെയ്തു പോയ തെറ്റുകള്‍ക്കു ഇവര്‍ മാപ്പിരന്നു. ഗ്ലാഡിസ്, ഭര്‍ത്താവ് ഗുണ്ടെലെസ്, മകന്‍ കാഡോക് എന്നീ മുന്നു പേരും അവരുടെ ജീവിതം കൊണ്ടു തന്നെ വിശുദ്ധരായി മാറി.
1 week ago | [YT] | 240
View 3 replies
SVM KARUKUTTY
അനുദിനവിശുദ്ധര്‍ : മാര്‍ച്ച് 28
വിശുദ്ധ ഗോണ്‍ട്രാന്‍
ക്ലോവിസ് ഒന്നാമന്റേയും വിശുദ്ധ ക്ലോടില്‍ഡിസിന്റേയും പേരകുട്ടിയും രാജാവായിരുന്ന ക്ലോടെയറിന്റെ മകനുമായിരിന്നു വിശുദ്ധ ഗോണ്‍ട്രാന്‍. വിശുദ്ധന്റെ സഹോദരന്‍മാരായിരുന്ന ചാരിബെര്‍ട്ട് പാരീസിലും, സിഗെബെര്‍ട്ട് ഓസ്ട്രേഷ്യായിലും ആധിപത്യമുറപ്പിച്ചിരുന്നതിനാല്‍, 561-ല്‍ വിശുദ്ധ ഗോണ്‍ട്രാന്‍ ഓര്‍ലീന്‍സിലേയും, ബുര്‍ഗുണ്ടിയിലേയും ഭരണാധികാരിയായി അധികാരമേറ്റു. സാവോണിലെ ചാല്ലോണ്‍സായിരുന്നു വിശുദ്ധന്റെ അധികാര പരിധിയുടെ തലസ്ഥാനം. അത്യാഗ്രഹികളായിരുന്ന തന്റെ സഹോദരന്‍മാര്‍ക്കെതിരേയും, ലൊംബാര്‍ഡുകള്‍ക്കെതിരേയും ആയുധമെടുക്കേണ്ടിവന്നപ്പോള്‍, മോമ്മോള്‍ എന്ന സൈനീക നായകന്‍റെ നേതൃത്വത്തില്‍ നേടിയ വിജയങ്ങള്‍ തന്റെ അധീനതയിലുള്ള പ്രദേശങ്ങളില്‍ സമാധാനം ഉറപ്പ് വരുത്തുവാന്‍ വേണ്ടി മാത്രമാണ് വിശുദ്ധന്‍ ഉപയോഗിച്ചത്.
രാജാവായിരിക്കെ താന്‍ ചെയ്ത തെറ്റുകള്‍ക്കെല്ലാം വിശുദ്ധന്‍ തന്റെ കണ്ണുനീരു കൊണ്ടും, അനുതാപ പ്രവര്‍ത്തികള്‍ കൊണ്ടും പരിഹാരങ്ങള്‍ ചെയ്തു. തന്റെ മാത്രം സന്തോഷത്തിനു വേണ്ടിയല്ല മറ്റുള്ളവരുടെ സന്തോഷത്തിനും കരുതല്‍ നല്‍കികൊണ്ടാണ് വിശുദ്ധന്‍ തന്റെ ഭരണം നിര്‍വഹിച്ചത്. അഹംഭാവം, അസൂയ, അത്യാഗ്രഹം, തുടങ്ങിയ തിന്മയുടെ സ്വാധീനം വിശുദ്ധനെ തെല്ലും ബാധിച്ചില്ല. ദൈവഭക്തി മാത്രമായിരുന്നു വിശുദ്ധന്റെ ഭരണത്തിന്റെ അടിസ്ഥാനം. സുവിശേഷങ്ങളില്‍ പ്രമാണങ്ങള്‍ക്ക് മാനുഷിക നയങ്ങളെ മാതൃകയാക്കുവാന്‍ സാധിക്കുകയില്ല എന്ന് വിചാരിച്ചിരുന്നവര്‍ക്കൂള്ള മറുപടിയായിരുന്നു യുദ്ധരംഗത്തും, സമാധാന രംഗത്തും അദ്ദേഹത്തിന്റെ ഭരണത്തിന്‍ കീഴില്‍ നേടിയ പുരോഗതി.
സഭാപുരോഹിതന്‍മാരോടും, പാസ്റ്റര്‍മാരോടും വളരെ ബഹുമാനപൂര്‍വ്വമായിരുന്നു വിശുദ്ധന്‍ പെരുമാറിയിരുന്നത്. അവരെ തന്റെ പിതാവിനേപോലെ കണ്ടു ആദരിക്കുകയും, തന്റെ ഗുരുക്കന്‍മാരേപോലെ കണ്ടു ബഹുമാനിക്കുകയും അവരുടെ നിര്‍ദ്ദേശങ്ങളെ പാലിക്കുകയും ചെയ്തിരുന്നു. അടിച്ചമര്‍ത്തപ്പെട്ടവരുടെ സംരക്ഷകനായിരുന്നു വിശുദ്ധന്‍, മാത്രമല്ല തന്റെ രാജ്യത്തെ ജനങ്ങളെ വിശുദ്ധന്‍ തന്റെ മക്കളെപോലെയാണ് കണ്ടിരുന്നത്.
പ്രത്യേകിച്ച് പകര്‍ച്ചവ്യാധിയുടേയും, ക്ഷാമത്തിന്റേയും വേളകളില്‍ അവര്‍ക്ക് വലിയൊരു പ്രത്യാശ നല്കാന്‍ വിശുദ്ധന് സാധിച്ചു. രോഗികളോട് വിശുദ്ധന്‍ ആഴമായ കരുണ വെച്ചു പുലര്‍ത്തിയിരുന്നു. ഉപവാസം, പ്രാര്‍ത്ഥന തുടങ്ങിയ ഭക്തിമാര്‍ഗ്ഗങ്ങള്‍ വിശുദ്ധന്‍ പതിവാക്കിയിരുന്നു. രാത്രിയും, പകലും വിശുദ്ധന്‍ തന്നെതന്നെ ദൈവത്തിനായി സമര്‍പ്പിച്ചു. തന്റെ നീതിയുടെ അള്‍ത്താരയില്‍ എപ്പോള്‍ വേണമെങ്കിലും സ്വയം സമര്‍പ്പിക്കുവാന്‍ സന്നദ്ധനായിരുന്നു വിശുദ്ധന്‍.
ഉദ്യോഗസ്ഥരുടേയും, മറ്റുള്ളവരുടേയും തെറ്റുകള്‍ക്ക് അദ്ദേഹം കഠിനമായ ശിക്ഷകള്‍ തന്നെ നല്‍കിയിരുന്നു, മാത്രമല്ല യുക്തപൂര്‍ണ്ണമായ നിയമങ്ങള്‍ വഴി തന്റെ സൈനികരുടെ തന്നിഷ്ടങ്ങള്‍ അദ്ദേഹം തടഞ്ഞിരുന്നു. രാജകീയ പ്രൌഡിയോട് കൂടിയ നിരവധി ദേവാലയങ്ങളും, ആശ്രമങ്ങളും വിശുദ്ധന്‍ പണി കഴിപ്പിച്ചു. 31 വര്‍ഷവും കുറച്ചു മാസങ്ങളും വിശുദ്ധന്‍ തന്റെ രാജ്യം നീതിപൂര്‍വ്വം ഭരിച്ചു. വിശുദ്ധ ഗോണ്‍ട്രാന്‍ തന്റെ മരണത്തിനു മുന്‍പും, പിന്‍പുമായി നിരവധി അത്ഭുത പ്രവര്‍ത്തങ്ങള്‍ ചെയ്തിട്ടുള്ളതായി ടൂര്‍സിലെ വിശുദ്ധ ഗ്രിഗറി പറയുന്നു. ഇതില്‍ ചിലതിനു അദ്ദേഹം ദൃക്സാക്ഷിയുമായിരുന്നു.
തന്റെ 68-മത്തെ വയസ്സില്‍ 593 മാര്‍ച്ച് 28-നാണ് വിശുദ്ധന്‍ മരണമടയുന്നത്. അദ്ദേഹം തന്നെ സ്ഥാപിച്ചിരുന്ന മാര്‍സെല്ലൂസ് ദേവാലയത്തിലാണ് വിശുദ്ധനെ അടക്കം ചെയ്തിരിക്കുന്നത്. പിന്നീട് ഹുഗ്യൂനോട്സ് എന്ന മാതാവിരോധിയായ ഭരണാധികാരി അദ്ദേഹത്തിന്റെ ഭൗതീകാവശിഷ്ടങ്ങള്‍ നശിപ്പിച്ചു കളഞ്ഞുവെങ്കിലും വിശുദ്ധന്റെ തലയോട്ടി മാത്രം രക്ഷിക്കാനായി. അത് വെള്ളികൊണ്ടുള്ള ഒരു പെട്ടിയില്‍ ഇപ്പോഴും അവിടെ സൂക്ഷിച്ചിരിക്കുന്നു. റോമന്‍ രക്തസാക്ഷിപ്പട്ടികയില്‍ വിശുദ്ധന്റെ നാമവും ചേര്‍ക്കപ്പെട്ടിരിക്കുന്നു.
1 week ago | [YT] | 190
View 3 replies
SVM KARUKUTTY
അനുദിനവിശുദ്ധര്‍ : മാര്‍ച്ച് 27
ഈജിപ്തിലെ വിശുദ്ധ ജോണ്‍
AD 304-ല്‍ ഈജിപ്തിലെ അസ്യൂട്ടിലാണ് വിശുദ്ധ ജോണ്‍ ജനിച്ചത്. അദ്ദേഹം അസ്യൂട്ടിലെ ഒരു മരാശാരിയോ, പാദുക നിര്‍മ്മാണ പ്രവര്‍ത്തിയിലേര്‍പ്പെട്ടിരുന്നവനോ ആയിരിന്നുവെന്ന് പറയപ്പെടുന്നു. വിശുദ്ധന് 25 വയസ്സായപ്പോള്‍ അദ്ദേഹം സമീപപ്രദേശത്തുള്ള ഒരു പര്‍വതത്തിലെ ആശ്രമത്തിലെ സന്യാസിയായി മാറി. വിശുദ്ധന്റെ എളിമയെ പരീക്ഷിക്കുവാനായി അവിടത്തെ പ്രായമായ സന്യാസി പലപ്പോഴും ഉണങ്ങിയ ചുള്ളികമ്പിന് ദിവസംതോറും വെള്ളമോഴിക്കുക തുടങ്ങിയ ബുദ്ധിശൂന്യമായ പ്രവര്‍ത്തികള്‍ ചെയ്യുവാന്‍ വിശുദ്ധനോട് ആവശ്യപ്പെട്ടിരിന്നു, എന്നാല്‍ ഒരു വര്‍ഷം മുഴുവനും വിശുദ്ധന്‍ ആ പ്രവര്‍ത്തി യാതൊരു വൈമനസ്യവും കൂടാതെ ചെയ്തു വന്നു. ആ സന്യാസിയോടൊപ്പം ഏതാണ്ട് 12 വര്‍ഷത്തോളം വിശുദ്ധന്‍ താമസിച്ചു.
വിശുദ്ധന് 40-വയസ്സ് പ്രായമായപ്പോള്‍ അദ്ദേഹം അസ്യൂട്ടിനു സമീപമുള്ള വലിയൊരു പാറയുടെ മുകളില്‍ ഒരു ചെറിയ മുറി പണിത് അവിടെ കഠിനമായ ഏകാന്തവാസമാരംഭിച്ചു. സൂര്യാസ്തമനം വരെ വിശുദ്ധന്‍ ഒന്നും ഭക്ഷിക്കാറില്ലായിരുന്നു. മുഴുവന്‍ സമയവും, പ്രാര്‍ത്ഥനയും ധ്യാനപ്രവര്‍ത്തികളുമായി അദ്ദേഹം കഴിഞ്ഞു. ശനിയാഴ്ചകളിലും, ഞായറാഴ്ചകളിലും തന്റെ മുറിയുടെ കിളിവാതിലിലൂടെ തന്റെ പക്കല്‍ ഉപദേശം തേടിവരുന്ന ഭക്തരോട് അത്യാവശ്യത്തിനു മാത്രം സംസാരിച്ചു. വിശുദ്ധന്റെ ശിഷ്യന്‍മാര്‍ അദ്ദേഹത്തിന്റെ മുറിക്ക് സമീപം ഒരു ശുശ്രൂഷാലയം സ്ഥാപിക്കുകയും അവിടെ വരുന്നവരെ ശുശ്രൂഷിക്കുകയും ചെയ്തു വന്നു. ഇവര്‍ വിശുദ്ധന്റെ അത്ഭുതങ്ങള്‍ പ്രവര്‍ത്തനങ്ങളേക്കുറിച്ചും, പ്രവചനപരമായ കഴിവിനേയും, ആളുകളുടെ ഉള്ളിരിപ്പ് വായിക്കുവാനുള്ള കഴിവിനേയും പൊതുജനങ്ങള്‍ക്കിടയില്‍ പരക്കെ പ്രചാരം കൊടുത്തു.
ഭാവിയെപ്പറ്റി പ്രവചിക്കുവാനുള്ള വിശുദ്ധന്റെ കഴിവുകാരണം അദ്ദേഹത്തിന് ‘തെബായിഡിലെ പ്രവാചകന്‍’ എന്ന വിളിപ്പേര് നേടികൊടുത്തു. തിയോഡോസിയൂസ് ചക്രവര്‍ത്തിയെ സ്വേച്ഛാധിപതിയായ മാക്സിമസ് ആക്രമിച്ചപ്പോള്‍, തിയോഡോസിയൂസ് വിശുദ്ധനോട് യുദ്ധത്തിന്റെ ഗതിയെ കുറിച്ച് ആരാഞ്ഞു, ആ യുദ്ധത്തില്‍ യാതൊരുവിധ രക്തചൊരിച്ചിലും കൂടാതെ തന്നെ തിയോഡോസിയൂസ് വിജയിക്കുമെന്ന് വിശുദ്ധന്‍ പ്രവചിക്കുകയും അപ്രകാരം സംഭവിക്കുകയും ചെയ്തു. അതുപോലെ തന്നെ 392-ല്‍ ഇയൂജെനീയൂസിനെതിരായി താന്‍ സൈനിക നീക്കം നടത്തിയാല്‍ അത് വിജയിക്കുമോ, അതോ ഇയൂജെനീയൂസിന്റെ ആക്രമണത്തിനായി കാത്തിരിക്കണമോയെന്ന് ഒരിക്കല്‍ തിയോഡോസിയൂസ് വിശുദ്ധനോട് ആരാഞ്ഞു, ഈ യുദ്ധത്തില്‍ ചക്രവര്‍ത്തി വിജയിക്കുമെന്നും, എന്നാല്‍ നിരവധി ആളുകളുടെ ജീവന്‍ നഷ്ടപ്പെടുമെന്ന് മാത്രമല്ല, തിയോഡോസിയൂസ് ഇറ്റലിയില്‍ വെച്ച് മരണപ്പെടുമെന്നും വിശുദ്ധന്‍ പ്രവചിച്ചു. ആ യുദ്ധത്തില്‍ തിയോഡോസിയൂസിനു ഏതാണ്ട് 10,000 ത്തോളം ആളുകളുടെ ജീവന്‍ നഷ്ടപ്പെട്ടെങ്കിലും അദ്ദേഹം വിജയിക്കുകയും 395-ല്‍ അദ്ദേഹം മരിക്കുകയും ചെയ്തു.
ഒരു സെനറ്ററിന്റെ ഭാര്യയുടെ കാഴ്ചശക്തി വീണ്ടെടുത്തതും വിശുദ്ധന്റെ അത്ഭുതപ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. വിശുദ്ധന്‍ സ്ത്രീകളെ കാണുകയോ അവരുമായി സംസാരിക്കുവാനോ കൂട്ടാക്കുമായിരുന്നില്ല. വിശുദ്ധനെ കാണുവാന്‍ വേണ്ടി മാത്രം ലിക്കോപോളിസിലെത്തിയ, ചക്രവര്‍ത്തിയുടെ ഒരുന്നത ഉദ്യോഗസ്ഥന്റെ ഭാര്യക്ക് വിശുദ്ധനെ കാണുവാന്‍ കഴിയാതെ തിരിച്ചുപോകേണ്ടി വരികയും, എന്നാല്‍ അവളുടെ വിശ്വാസത്തില്‍ സംപ്രീതനായ വിശുദ്ധന്‍ അവള്‍ക്ക് സ്വപ്നത്തില്‍ ദര്‍ശനം നല്‍കുകയും നല്ലഉപദേശങ്ങള്‍ നല്‍കുകയും ചെയ്ത സംഭവം ഇവാഗ്രിയൂസ്, പല്ലാഡിയൂസ്, ഓഗസ്റ്റിന്‍ എന്നിവര്‍ ‘മരിച്ചവര്‍ക്ക് വേണ്ടിയുള്ള ശുശ്രൂഷയില്‍’ എന്ന പ്രബന്ധത്തില്‍ വിവരിക്കുന്നു. പില്‍ക്കാലത്ത് ഹെലനോപോളിസിലെ മെത്രാനായി തീര്‍ന്ന പല്ലാഡിയൂസ് 394-ല്‍ വിശുദ്ധ ജോണിനെ സന്ദര്‍ശിക്കുവാന്‍ വന്ന സംഭവം വിവരിക്കുന്നുണ്ട്: അടുത്ത ശനിയാഴ്‌ച വരെ വിശുദ്ധനെ കാണുവാന്‍ സാധിക്കുകയില്ലെന്ന്‍ മനസ്സിലാക്കിയ അദ്ദേഹം തിരിച്ചു പോയി.
അടുത്ത ദിവസം അതിരാവിലെ തന്നെ വിശുദ്ധന്‍ തന്റെ ജാലകത്തിലിരുന്ന്‍ മറ്റുള്ളവരുമായി സംസാരിക്കുന്നതായി കണ്ട അദ്ദേഹം ഒരു ദ്വിഭാഷി മുഖേന താന്‍ ഇവാഗ്രിയൂസ് സമൂഹത്തില്‍ നിന്നും ഉള്ളവനാണെന്ന്‍ അറിയിച്ചു കൊണ്ട് തന്നെ തന്നെ വിശുദ്ധനെ പരിചയപ്പെടുത്തി. ഈ സമയം ഗവര്‍ണറായ അലീപിയൂസ് അവിടെ വരികയും, പല്ലാഡിയൂസിനോട് കാത്തിരിക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് വിശുദ്ധന്‍ ഗവര്‍ണറൊട് സംസാരിക്കുവാനായി പോയി. ഏറെനേരം കാത്തിരിക്കേണ്ടി വന്നതില്‍ അക്ഷമനായ പല്ലാഡിയൂസ് കോപാകുലനാവുകയും അവിടെ നിന്ന് എഴുന്നേറ്റ് പോകുവാന്‍ തീരുമാനിക്കുകയും ചെയ്തു.
അപ്പോള്‍ വിശുദ്ധന്‍ തന്റെ ദ്വിഭാഷി മുഖേന പല്ലാഡിയൂസിനോട് അക്ഷമനാകാതിരിക്കുവാനും ഗവര്‍ണറെ പറഞ്ഞുവിട്ടതിനു ശേഷം താന്‍ അദ്ദേഹത്തോട് സംസാരിക്കാമെന്നും അറിയിച്ചു. തന്റെ മനസ്സിലെ വിചാരങ്ങളെ വായിച്ചറിഞ്ഞ വിശുദ്ധന്റെ കഴിവില്‍ പല്ലാഡിയൂസ് അതിശയപ്പെട്ടു. ഗവര്‍ണര്‍ പോയതിനു ശേഷം പല്ലാഡിയൂസിന്റെ പക്കലെത്തിയ വിശുദ്ധന്‍, താന്‍ ഗവര്‍ണറിനു ആദ്യപരിഗണന കൊടുത്തതിന്റെ കാരണം ബോധിപ്പിക്കുകയും, പല്ലാഡിയോസിനോടു തന്റെ മനസ്സില്‍ നിന്നും പിശാചിന്റെ പ്രലോഭനങ്ങളെ ഉപേക്ഷിക്കുവാന്‍ ഉപദേശിക്കുകയും ചെയ്തു. മാത്രമല്ല അദേഹം ഒരു മെത്രാനായിതീരുമെന്ന കാര്യവും വിശുദ്ധന്‍ പ്രവചിക്കുകയുണ്ടായി. പല്ലാഡിയൂസിന്റെ ഈ സന്ദര്‍ശനത്തെകുറിച്ചുള്ള വിവരണം ഇപ്പോഴും നിലവിലുണ്ട്.
ഒരിക്കല്‍ വിശുദ്ധ പെട്രോണിയൂസും ആറോളം സന്യാസിമാരും വിശുദ്ധനെ കാണുവാന്‍ എത്തി. തങ്ങളില്‍ ആരെങ്കിലും ദൈവീക വഴിയില്‍ സഞ്ചരിക്കുന്നവരാണോ എന്ന് വിശുദ്ധന്‍ ചോദിച്ചപ്പോള്‍ അവര്‍ 'അല്ല' എന്ന് മറുപടി കൊടുത്തു. വാസ്തവത്തില്‍ പെട്രോണിയൂസ് താന്‍ ഒരു പുരോഹിതാര്‍ത്ഥിയാണെന്ന സത്യം അവരില്‍ നിന്നും മറച്ചുവെച്ചിരിക്കുകയായിരുന്നു. എന്നാല്‍ വിശുദ്ധന്‍ പെട്രോണിയൂസിനെ ചൂണ്ടികൊണ്ട് ഈ മനുഷ്യന്‍ ഒരു പുരോഹിതാര്‍ത്ഥിയാണെന്നറിയിച്ചപ്പോള്‍ പെട്രോണിയൂസ് അത് നിഷേധിച്ചു. ഉടനെതന്നെ വിശുദ്ധന്‍ ആ ചെറുപ്പക്കാരന്റെ കൈയ്യില്‍ ചുംബിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു, “എന്റെ മകനേ, ഒരിക്കലും ദൈവത്തില്‍ നിന്നും കിട്ടിയ വരദാനത്തെ നിഷേധിക്കാതിരിക്കുക, നിന്റെ എളിമ അസത്യത്തിലൂടെ നിന്നെ വഞ്ചിക്കുവാന്‍ അനുവദിക്കരുത്. നമ്മള്‍ ഒരിക്കലും അസത്യം പറയരുത്, കാരണം അസത്യമായതൊന്നും ദൈവത്തില്‍ നിന്നും വരുന്നതല്ല”. കൂടാതെ അതിലൊരു സന്യാസിയുടെ അസുഖം സൌഖ്യപ്പെടുത്തുകയും ചെയ്തു.
അഹംഭാവത്തേയും, പൊങ്ങച്ചത്തേയും കുറിച്ച് വിശുദ്ധന്‍ അവര്‍ക്ക് പലവിധ ഉപദേശങ്ങള്‍ നല്‍കുകയും, തങ്ങളുടെ ഹൃദയങ്ങളില്‍ നിന്നും അവയെ ഒഴിവാക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനായി നിരവധി സന്യാസിമാരുടെ ഉദാഹരണങ്ങള്‍ വിശുദ്ധന്‍ അവര്‍ക്ക് നല്‍കി. മൂന്ന്‍ ദിവസത്തോളം വിശുദ്ധനോടൊപ്പം കഴിഞ്ഞതിനു ശേഷം അവര്‍ യാത്രപുറപ്പെടുവാന്‍ തുടങ്ങിയപ്പോള്‍, വിശുദ്ധന്‍ തന്റെ അനുഗ്രഹങ്ങള്‍ അവര്‍ക്ക് നല്‍കികൊണ്ട്, ഇയൂജെനീയൂസിനുമേല്‍ തിയോഡോസിയൂസ് ചക്രവര്‍ത്തിയുടെ വിജയ വാര്‍ത്തയും അദ്ദേഹത്തിന്റെ സ്വാഭാവിക മരണത്തേക്കുറിച്ച് പ്രവചിക്കുകയും ചെയ്തു.
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വിശുദ്ധ ജോണ്‍ മരണപ്പെട്ട വിവരം ആ സന്യാസിമാര്‍ മനസ്സിലാക്കി. വിശുദ്ധന്‍ തന്റെ മരണം മുന്‍കൂട്ടി മനസ്സിലാക്കിയിരുന്നു, തന്റെ അവസാന മൂന്ന്‍ ദിവസം അദ്ദേഹം ആരെയും കാണുവാന്‍ കൂട്ടാക്കാതെ പ്രാര്‍ത്ഥനയില്‍ കഴിയുകയും മുട്ടിന്‍മേല്‍ നിന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയില്‍ മരണപ്പെടുകയും ചെയ്തു. വിശുദ്ധന്റെ ദിവ്യത്വത്തെക്കുറിച്ചുള്ള കീര്‍ത്തി വിശുദ്ധ അന്തോണീസിന്റെ കീര്‍ത്തിക്ക് തൊട്ടുപുറകിലാണെന്നാണ് പറയപ്പെടുന്നത്. വിശുദ്ധ ജോണിന്‍റെ സമകാലിക വിശുദ്ധന്‍മാരായ ജെറോം, ആഗസ്റ്റിന്‍, ജോണ്‍ കാസ്സിയന്‍ എന്നിവര്‍ വിശുദ്ധനേ ഏറെ ആദരിച്ചിരുന്നു. AD 394ലോ 395ലോ ഈജിപ്തിനു സമീപപ്രദേശത്തു വെച്ചായിരുന്നു വിശുദ്ധന്‍ മരണമടഞ്ഞത്. കോപ്റ്റിക് സഭകളില്‍ ഒക്ടോബര്‍ 17-നാണ് വിശുദ്ധന്റെ തിരുനാള്‍ ആഘോഷിക്കുന്നത്.
1 week ago | [YT] | 299
View 4 replies
SVM KARUKUTTY
അനുദിനവിശുദ്ധര്‍ : മാര്‍ച്ച് 26
വി. മാര്‍ഗരറ്റ് (1555-1586)
പതിനാറാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞിയുടെ മതപീഡന കാലത്തു രക്തസാക്ഷിത്വം വഹിച്ച ആദ്യ വനിതയാണ് വി. മാര്‍ഗരറ്റ്. കത്തോലിക്ക വിശ്വാസത്തില്‍ ചേരുകയും പുരോഹിതന്‍മാരെ ഒളിച്ചു താമസിപ്പിക്കുകയും ചെയ്തു എന്നതായിരുന്ന മാര്‍ഗരറ്റ് ചെയ്ത കുറ്റം. പ്രൊട്ടസ്റ്റന്റ് മതവിശ്വാസികളായ മാതാപിതാക്കളുടെ മകളായി 1555 ലായിരുന്നു മാര്‍ഗരറ്റ് ജനിച്ചത്. പതിനാറാം വയസില്‍ അവള്‍ വിവാഹിതയായി. ജോണ്‍ ക്ലീത്തെറോ എന്ന പ്രൊട്ടസ്റ്റന്റ് മതക്കാരനായിരുന്നു ഭര്‍ത്താവ്. വിവാഹത്തിനു മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം മാര്‍ഗരറ്റ് ഭര്‍ത്താവിന്റെ അനുമതിയോടെ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. ക്ലീത്തെറോയ്ക്ക് അതില്‍ എതിര്‍പ്പുണ്ടായിരുന്നില്ല. അത്രയ്ക്കു ശക്തമായിരുന്നു അവരുടെ ദാമ്പത്യം. ഇറച്ചിവില്‍പനക്കാരനായിരുന്ന ക്ലീത്തറൊയെ കച്ചവടത്തിലും മാര്‍ഗരറ്റ് സഹായിച്ചു. അവര്‍ക്കു മുന്നു മക്കളും ഉണ്ടായിരുന്നു. എല്ലാ തിരക്കുകള്‍ക്കിടയിലും ദിവസവും ഒന്നരമണിക്കൂര്‍ നേരം മാര്‍ഗരറ്റ് പ്രാര്‍ഥിച്ചു. ആഴ്ചയില്‍ നാലു ദിവസം ഉപവസിച്ചു. എല്ലാദിവസവും ഒളിവില്‍ പോയി വി. കുര്‍ബാന കണ്ടു. അക്കാലത്ത് കത്തോലിക്ക പുരോഹിതന്‍മാരെല്ലാം ഒളിവില്‍ കഴിഞ്ഞായിരുന്നുപ്രേഷിതപ്രവര്‍ത്തനം നടത്തിയിരുന്നത്. പിടിക്കപ്പെട്ട പുരോഹിതരെല്ലാം വധിക്കപ്പെട്ടു. തന്റെ വീടിന്റെ അടുത്തുള്ള കെട്ടിടത്തില്‍ ചില പുരോഹിതരെ ഒളിച്ചുപാര്‍ക്കാന്‍ മാര്‍ഗരറ്റ് സഹായിച്ചു. അവിടെ വി. കുര്‍ബാന അര്‍പ്പിക്കാനും അവര്‍ക്കു സൗകര്യങ്ങളൊരുക്കി കൊടുത്തു. മാത്രമല്ല, ഒട്ടേറെ പ്രൊട്ടസ്റ്റന്റ് വിഭാഗക്കാരെ കത്തോലിക്ക വിശ്വാസത്തിലേക്കു മടക്കികൊണ്ടുവരാനും മാര്‍ഗരറ്റിനു സാധിച്ചു. ഇവയൊക്കെയും മരണശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളായിരുന്നു അന്ന്. പക്ഷേ, മാര്‍ഗരറ്റ് ഭയപ്പെട്ടില്ല. തന്റെ മകന്‍ ഹെന്റിയെ കത്തോലിക്ക വിശ്വാസത്തില്‍ വളര്‍ത്തണമെന്നായിരുന്നു മാര്‍ഗരറ്റിന്റെ ആഗ്രഹം. അതിനു വേണ്ടി അവള്‍ ഹെന്റിയെ ഇംഗ്ലണ്ടിനു പുറത്തയച്ചാണ് പഠിപ്പിച്ചത്. ഇതും ഗുരുതരമായ കുറ്റമായിരുന്നു. ഒടുവില്‍ അധികാരികള്‍ മാര്‍ഗരറ്റിനെ പിടികൂടുകയും ചെയ്തു. മാര്‍ഗരറ്റിന്റെ വീടു മുഴുവന്‍ സൈനികര്‍ പരിശോധിച്ചെങ്കിലും ഒളിവില്‍ കഴിഞ്ഞ പുരോഹിതരെ പിടിക്കാനായില്ല. അവര്‍ രക്ഷപ്പെട്ടു. തെറ്റുകള്‍ മനസിലാക്കി ക്ഷമ ചോദിക്കാത്ത എല്ലാവര്‍ക്കും മരണശിക്ഷ നല്‍കുകയായിരുന്നു പതിവ്. എന്നാല്‍, തെറ്റുകള്‍ ക്ഷമിക്കണമെന്നു യാചിക്കാന്‍ അവള്‍ തയാറായില്ല. ''ഞാന്‍ തെറ്റുകളൊന്നും ചെയ്തിട്ടില്ല. പിന്നെയെന്തിനാണ് എന്നെ വിചാരണ ചെയ്യുന്നത്'' - അവള്‍ ന്യായാധിപന്‍മാരോടു ചോദിച്ചു. മാര്‍ഗരറ്റിനു മരണശിക്ഷ വിധിക്കപ്പെട്ടു. തടികൊണ്ടുള്ള ഒരു പലകയ്ക്കും പാറയ്ക്കുമിടയില്‍ കിടത്തി വലിയ ഭാരം ഇട്ട് ഞെരുക്കി കൊല്ലാനായിരുന്നു തീരുമാനം. അതിഭീകരമായ ശിക്ഷയെ പറ്റി കേട്ടിട്ടും മാര്‍ഗരറ്റിന്റെ മുഖത്തു നിന്നു ചിരി മാഞ്ഞില്ല. ''ഞാന്‍ ഭാഗ്യവതിയാണ്. ഇതിലും നല്ലൊരു മരണം എനിക്കു ലഭിക്കാനില്ല.''മരിക്കുന്നതിനു തൊട്ടു മുന്‍പും മാര്‍ഗരറ്റ് പ്രാര്‍ഥിച്ചു. '' യേശു, യേശു, യേശു...എന്നോടു കരുണ തോന്നണമേ...'' മാര്‍ഗരറ്റ് കൊല്ലപ്പെടുമ്പോള്‍ അവര്‍ക്കു 30 വയസുമാത്രമായിരുന്നു പ്രായം. 1970 ഒക്‌ടോബര്‍ 25ന് പോപ്പ് പോള്‍ ആറാമന്‍ മാര്‍ഗരറ്റിനെ വിശുദ്ധയായി പ്രഖ്യാപിച്ചു.
1 week ago | [YT] | 354
View 5 replies
SVM KARUKUTTY
അനുദിനവിശുദ്ധര്‍ : മാര്‍ച്ച് 25
പരിശുദ്ധ കന്യകാമാതാവിനുള്ള ഗബ്രിയേല്‍ മാലാഖയുടെ മംഗളവാര്‍ത്ത
‘പരിശുദ്ധമാതാവിനോടുള്ള യഥാര്‍ത്ഥ ഭക്തി’ എന്ന ചെറു ഗ്രന്ഥം ദൈവമാതാവിനോടുള്ള ഭക്തിയുടെ രഹസ്യവും, അര്‍ത്ഥവും വ്യഖ്യാനിക്കുന്ന പ്രവാചകപരമായ ഒരു ഗ്രന്ഥമാണ്. വിശുദ്ധ ലൂയീസ് ഡി മോണ്ട്ഫോര്‍ട്ട് ഈ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന ഓരോ കാര്യങ്ങളും പരിശുദ്ധ അമ്മയേ പറ്റിയുള്ള അസാമാന്യമായ ഉള്‍കാഴ്ചയും, നിഗൂഡതയും വെളിപ്പെടുന്നതാണ്. എന്നാല്‍ ഇന്ന് അദ്ദേഹത്തിന്റെ വാക്കുകളുടെ അര്‍ത്ഥം പൂര്‍ണ്ണമായി ഗ്രഹിക്കുവാന്‍ നമ്മുക്ക് സാധ്യമല്ല. ഉദാഹരണമായി രക്ഷകന്‍, മാതാവിന്‍ ഉദരത്തില്‍ ജീവിച്ചിരുന്നിടത്തോളം കാലം പരിശുദ്ധ മാതാവിന്റെ അടിമയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ഈ വാക്യത്തിന്‍റെ അര്‍ത്ഥം പൂര്‍ണ്ണമായി മനസ്സിലാക്കുവാന്‍ ആര്‍ക്ക് സാധിക്കും?
പരിശുദ്ധ മാതാവിന്റെ മംഗള വാര്‍ത്തക്ക് ശേഷം, രക്ഷകന്‍ മാംസമായി അവളില്‍ അവതരിച്ചു. രക്ഷകന്‍ തന്റെ അമ്മയായ മാതാവിന്റെ ഉദരത്തില്‍ ഏകാന്തവാസമായിരുന്നപ്പോള്‍ പരിശുദ്ധ മാതാവിനോട് മാത്രം ബന്ധപ്പെട്ട ജീവിതമാണ് നയിച്ചിരിന്നത്. ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയിലുള്ള ആശ്രയത്തിന്റെ പരിപൂര്‍ണ്ണതയെന്ന് ഈ ബന്ധത്തെ വിശേഷിപ്പിക്കാം. യേശുവിന്റെ അസ്ഥിത്വത്തിന്റെ തുടക്കത്തില്‍ തന്നെ ‘അവതാരം’ എന്ന വാക്ക് വിശദമാക്കപ്പെട്ടിട്ടുള്ളതാണ്. രക്ഷകന്‍ തന്റെ ജീവിതം മറ്റൊരു ജീവിയുടെ ഉദരത്തില്‍ ജീവിക്കുവാന്‍ തിരഞ്ഞെടുത്തിരുന്നു. പരിശുദ്ധ മാതാവുമായിട്ടുളള നിഗൂഢ ബന്ധത്തില്‍ അവളുടെ ഉദരത്തില്‍ താമസിക്കുക എന്നത് യേശുവിന്‍റെ തന്നെ പദ്ധതിയായിരുന്നു.
ആ അവതാരത്തിലൂടെ ദൈവം തന്റെ സര്‍വ്വശക്തിത്വം വെളിപ്പെടുത്തിയിരിക്കുന്നു. ഗര്‍ഭധാരണത്തിലും, പ്രസവത്തിനു മുന്‍പും, പിന്‍പും മാതാവിനെ കന്യകയായി തന്നെ നിലനിര്‍ത്തികൊണ്ട് ദൈവം തന്റെ ശക്തി വെളിപ്പെടുത്തി. യേശുവിന്‍റെ അവതാരത്തെ സംബന്ധിക്കുന്ന എല്ലാക്കാര്യങ്ങളും തന്നെ വളരെയേറെ അസാധാരണമായിരുന്നു. ദൈവത്തിനു വേണമെങ്കില്‍ ഗര്‍ഭധാരണത്തിനു ശേഷം കുറച്ച് നാളുകള്‍ക്കുള്ളില്‍ തന്നെ രക്ഷകന്‍ ജനിക്കത്തക്ക രീതിയില്‍ കാര്യങ്ങള്‍ ചിട്ടപ്പെടുത്താമായിരുന്നു.
പക്ഷേ ദൈവം അപ്രകാരം ചെയ്തില്ല, പൂര്‍ണ്ണമായും ഒമ്പത് മാസം മാതാവിന്റെ ഉദരത്തില്‍ കിടക്കുവാനും, അവളുമായി തന്റെ ആത്മാവിന് സവിശേഷവും, നിഗൂഡവുമായ ബന്ധമുണ്ടായിരിക്കുകയുമാണ് അവന്‍ ആഗ്രഹിച്ചത്. ചുരുക്കി പറഞ്ഞാല്‍ അവന്‍ അവളുടെ അടിമയായിരിക്കുവാന്‍ ആഗ്രഹിച്ചു. പൂര്‍ണ്ണമായും മാതാവില്‍ ആശ്രയിക്കുക എന്നതായിരുന്നു അവന്‍ ആഗ്രഹിച്ചിരുന്നത്. ആ സമയത്ത് ആത്മാക്കള്‍ തമ്മില്‍ ഏതു വിധത്തിലുള്ള ബന്ധമായിരിക്കും സ്ഥാപിക്കപ്പെട്ടിരിക്കുക? ഏത് വിധത്തിലുള്ള ഐക്യമായിരിക്കും അവിടെ ഉണ്ടായിരിക്കുക?
ഇത് അഭേദ്യമായ ഒരു കാര്യമാണ്. നമ്മുടെ ദൈവം മനുഷ്യ പ്രകൃതി സ്വീകരിച്ചുവെന്നും, അവന്‍ യഥാര്‍ത്ഥ മനുഷ്യനായിരുന്നുവെന്നുമുള്ള അവതാരത്തിന്റെ നിഗൂഡത നാം പരിഗണിക്കേണ്ടതാണ്. നമുക്കുള്ളത് പോലെ തന്നെ അവനും ആത്മാവും, ശരീരവുമുണ്ടായിരുന്നു, നമ്മേപോലെ തന്നെ അവനും പൂര്‍വ്വപിതാവായ ആദമിന്റേയും, ഹൗവ്വയുടേയും വംശാവലിയില്‍ ഉള്ളവനായിരുന്നു. പക്ഷേ ഈ വസ്തുതക്ക് സമാന്തരമായി തന്നെ, അവന്റെ മനുഷ്യാത്മാവിന് ദൈവവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. പരിശുദ്ധ ത്രിത്വത്തിന്റെ ഭാഗമാകുവാന്‍ മാത്രം ശക്തമായിരുന്ന ബന്ധമെന്ന്‍ അതിനെ വിശേഷിപ്പിക്കാം. മനുഷ്യാത്മാവായിട്ടാണ് സൃഷ്ടിക്കപ്പെട്ടതെങ്കിലും, യേശു ക്രിസ്തുവില്‍ രണ്ട് വ്യക്തിത്വമില്ലായിരുന്നു. എങ്ങനെ ഒരു മനുഷ്യാത്മാവിന് ഒരു വ്യക്തിയെ ദൈവമാക്കി രൂപപ്പെടുത്തുവാന്‍ സാധിക്കും? ഇതൊരു രഹസ്യമാണ്. പരിശുദ്ധ ത്രിത്വപരമായ ഒരു ഐക്യമാണിതിന് കാരണമെന്ന് ദൈവശാസ്ത്രം നമ്മെ പഠിപ്പിക്കുന്നു.
യേശു കുരിശില്‍ കിടന്നപ്പോള്‍ “എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തിനു നീ എന്നെ ഉപേക്ഷിച്ചു?” എന്ന് നിലവിളിച്ചതിനെ ഒരാള്‍ക്ക് എപ്രകാരം വിവരിക്കുവാന്‍ സാധിക്കും? ആ നിമിഷത്തിലും അവന്‍ ദൈവവുമായി ബന്ധപ്പെട്ട അവസ്ഥയില്‍ തന്നെ ആയിരുന്നു, പക്ഷേ തന്റെ ദൈവീകതയിലും മനുഷ്യസ്വഭാവപരമായ ഒറ്റപ്പെടലിന്റേയും, ഉപേക്ഷിക്കപ്പെടലിന്റേയും വേദന അനുഭവിക്കുവാന്‍ അവന്‍ ആഗ്രഹിച്ചിരുന്നു.
ഇവിടെ ഇതാ നമ്മുടെ മുന്‍പില്‍ പിന്നേയും ഒരു രഹസ്യം വെളിവാകുന്നു. പരിശുദ്ധ അമ്മയുടെ ഗര്‍ഭത്തിലായിരിക്കുമ്പോള്‍ മാതാവുമായിട്ടുള്ള യേശുവിന്റെ ഐക്യം, പരിശുദ്ധ ത്രിത്വൈക ഐക്യത്തിന്റെ പൂര്‍ണ്ണതയിലായിരിന്നു. പരിശുദ്ധ അമ്മയുടെ ദാസന്‍മാരായ നാം ഓരോരുത്തരോടും ഇപ്പോഴും വിവരിക്കാനാവാത്ത ചില നിഗൂഡതകള്‍ ഉണ്ട്. എന്നാല്‍ നമ്മുടെ രക്ഷകനും പരിശുദ്ധ അമ്മയും തമ്മിലുള്ള ദൈവീക ഐക്യത്തിന്റെ നിഗൂഡതയേ കണക്കിലെടുക്കുമ്പോള്‍ ഇത് താരതമ്യം ചെയ്യുവാന്‍ കഴിയാത്തത്ര നിസാരമാണ്. ഈ രഹസ്യങ്ങളെല്ലാം സമാനരീതിയില്‍ തന്നെയാണ് പക്ഷേ അവയെ എപ്രകാരം വിശദീകരിക്കണമെന്ന് നമുക്കറിയില്ല. എന്നിരുന്നാലും ഈ രഹസ്യങ്ങള്‍ എല്ലാം തന്നെ മുഖ്യ സിദ്ധാന്തങ്ങളായ അദ്വൈതവാദത്തേയും (Pantheism), വ്യക്തിമഹാത്മ്യ വാദത്തേയും (Individualism) എതിര്‍ക്കുന്നു.
അദ്വൈതവാദമനുസരിച്ച് എല്ലാം ദൈവമയമാണ്; ഒന്നിന് മറ്റൊന്നില്‍ നിന്നും സാരവത്തായ മാറ്റമില്ല. ഒരു ഏകവ്യക്തിത്വമെന്ന നിലയില്‍ എല്ലാ ജീവജാലങ്ങളും പരസ്പരം ഐക്യപ്പെട്ടിരിക്കുന്നു. എന്നാല്‍ വ്യക്തിമഹാത്മ്യ വാദമനുസരിച്ച് ഓരോ വ്യക്തിയും ഏകനാണ്, മാത്രമല്ല മറ്റുള്ളവരുമായി ഐക്യപ്പെടേണ്ട ആവശ്യവുമില്ല. പക്ഷേ കത്തോലിക്കാ വിശ്വാസം ഈ രണ്ടു ചിന്താഗതികളേയും എതിര്‍ക്കുന്നു. എല്ലാ മനുഷ്യരും അവരില്‍ തന്നെ ഏകനാണ്. ഒരു വ്യക്തി എന്നാല്‍, വ്യക്തിയെന്ന നിലയില്‍ തന്റെ പുരോഗതിക്കായി അവന്‍ മറ്റുള്ളവരുമായി ബന്ധപ്പെടേണ്ടത് അത്യാവശ്യമാണ്. പരിശുദ്ധ അമ്മയുടെ കാരുണ്യത്താല്‍ ദൈവശാസ്ത്രത്തിനും, തത്വശാസ്ത്രത്തിനും ഒരിക്കല്‍ ഇതിനെ പറ്റി വിശദീകരിക്കുവാന്‍ സാധിക്കുമായിരിക്കും.
നമ്മുടെ രക്ഷകന്റേയും, മാതാവിന്റേയും ബന്ധം വിശദീകരിക്കപ്പെടുമ്പോള്‍, അതില്‍ നിന്നും വെളിപാടുകളെ മനസ്സിലാക്കുവാനുള്ള താക്കോലും കണ്ടെത്തുവാന്‍ കഴിയുമെന്ന്‍ ഉറപ്പിച്ച് പറയാം. വിശുദ്ധ ലൂയീസ് ഡി മോണ്ട്ഫോര്‍ട്ട്, അവതാരത്തിന്റെ രഹസ്യം അതില്‍ തന്നെ മറ്റുള്ള എല്ലാ നിഗൂഡതകളേയും ഉള്‍കൊള്ളുന്നു എന്ന കാര്യം വ്യക്തമാക്കുന്നു. എല്ലാ തിരുനാള്‍ ദിനങ്ങളിലും തിരുസഭ ഇതിനു വേണ്ടി പ്രത്യേകമായി പ്രാര്‍ത്ഥിക്കാറുള്ള കാര്യം നമുക്കറിയാമല്ലോ. അതിനാല്‍ മംഗളവാര്‍ത്താ ദിനത്തിലും, വചനം മാംസമായി അവതരിച്ചപ്പോഴും പരസ്പരം ബന്ധപ്പെട്ട ഈ നിഗൂഡ രഹസ്യങ്ങള്‍ നാം ധ്യാനിക്കുന്നു. നമ്മുടെ രക്ഷകനും പരിശുദ്ധ അമ്മയുമായുള്ള ആഴമായ ബന്ധത്തെപ്പറ്റി ചിന്തിക്കാനുള്ള ഒരു ചിന്ത കൂടിയാണ് ഈ ദിവസം.
ഈ തിരുനാള്‍ ദിനം നാം നമ്മെ തന്നെ പരിശുദ്ധ അമ്മക്ക് സമര്‍പ്പിക്കുകയും, നമ്മളെ അടിമകളായി വിട്ടു നല്കി കൊണ്ട് സമാനമായൊരു ബന്ധം സ്ഥാപിക്കുവാന്‍ നാം പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു. യേശു അവളില്‍ വസിച്ചത് പോലെ നമ്മളേയും അവളുടെ വിനീത മക്കളാക്കി മാറ്റുവാന്‍ നമുക്ക് പരിശുദ്ധ അമ്മയോട് പ്രാര്‍ത്ഥിക്കാം.
1 week ago | [YT] | 554
View 14 replies
Load more